കൊച്ചി: നാളെ മുതൽ നാലു ദിവസം (13 16) രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും. മാർച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായർ. തുടർന്നുവരുന്ന മാർച്ച് 15, 16 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്.

അത്യാവശ്യ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കൂ. ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാൻ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15, 16 തീയതികളിൽ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും.

മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.