തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി ബവ്‌കോ വിൽപന ശാലകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും മദ്യവിൽപ്പന വൈകുമെന്ന് സൂചന. മദ്യ വിൽപ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ആപ്പ് വഴി ബുക്കിങ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്.

ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.ബവ്‌കോ എം ഡി ബവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും തീരുമാനം.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്‌നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്‌പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈൽ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ.

മാത്രമല്ല കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം ഇത്തരം പ്രായോഗിക പ്രശ്‌നങ്ങൾ ഇന്ന് നടക്കുന്ന ചർച്ചയിൽ വിലയിരുത്തും.

അതിനു ശേഷം മാത്രമേ മദ്യവിൽപ്പന എന്നു തുടങ്ങണം, എന്ത് ക്രമീകരണം ഏർപ്പെടുത്തണം എന്നതിൽ അന്തിമ തീരുമാനം സ്വീകരിക്കാനാകു. ബെവ്‌കോ അധികൃതരുമായി തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ഇക്കാര്യങ്ങളെല്ലാം ഫെയർകോഡ് അറിയിക്കും.