കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തലശേരി ബാർ കൗൺസിൽ പ്രസിഡന്റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഒരു മാസത്തിനുള്ളിൽ അന്വേഷണം കൈമാറാൻ ഡിജിപിക്ക് കോടതി നിർദ്ദേശം നൽകി. അഭിഭാഷക വെൽഫയർ ഫണ്ടിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തിയിരുന്നു. 2007 മുതലുള്ള കണക്കുകൾ ഓഡിറ്റ് ചെയ്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

വിജിലൻസ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിക്ക് കോടതി നിർദ്ദേശം നൽകി. 2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് വെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതയായും ആരോപണമുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബാർ കൗൺസിലിലെ അക്കൗണ്ടന്റ് ചന്ദ്രൻ, സാബു സക്കറിയ, തമിൾനാട് സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.