ബംഗളൂരു: കർഷകർക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി കർണ്ണാടക കൃഷിമന്ത്രി ബിസി പാട്ടീൽ. ഇത് രണ്ടാം തവണയാണ് പാട്ടീലിന്റെ പ്രസ്താവന വിവാദങ്ങളിലേക്ക് വഴിവെക്കുന്നത്.മനസ്സിനു കരുത്തില്ലാത്ത കർഷകർ ആത്മഹത്യ ചെയ്യുമെന്നും അതിനു സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നുമായിരുന്നു കൃഷിമന്ത്രിയുടെ പ്രസ്താവന. സർക്കാരിന്റെ നയങ്ങൾ കർഷക ആത്മഹത്യയ്ക്കു കാരണമല്ലെന്ന് പാട്ടീൽ പറഞ്ഞു.

''കർഷകർ മരിക്കാൻ തീരുമാനിക്കുന്നതിനു കാരണം സർക്കാരിന്റെ നയങ്ങൾ അല്ല. കർഷകർ മാത്രമല്ല, വ്യവസായികളും മരിക്കുന്നുണ്ട്. എല്ലാ ആത്മഹത്യകളും കർഷക ആത്മഹത്യകൾ അല്ല''- ബിസി പാട്ടീൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

യാതൊരു ആലോചനയുമില്ലാതെ മരണത്തിൽ അഭയം പ്രാപിക്കുന്ന കർഷകർ ഭീരുക്കളാണെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ പാട്ടീൽ അഭിപ്രായപ്പെട്ടത്. ''ജീവനൊടുക്കുന്ന കർഷകർ ഭീരുക്കളാണ്. ഭാര്യയെയും മക്കളെയും നോക്കാതെ ആത്മഹത്യ ചെയ്യുന്നവർ മറ്റെന്താണ്? വെള്ളത്തിൽ വീണാൽ നീന്തി കരയ്ക്കു കയറണം'' ഇതായിരുന്നു അന്ന് പാട്ടീലിന്റെ വാക്കുകൾ.

പാട്ടീലിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മന്ത്രിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു