തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നും നാം പൂർണ മുക്തരല്ല. കേരളത്തിന്റെ പല ജില്ലകളിലും ഡെൽറ്റാ വൈറസിന്റെ വ്യാപനം നടക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്. അതിനാൽ നമ്മൾ പാലിച്ച ജാഗ്രതയും കരുതലും കുറേ നാളുകൾ കൂടി തുടരേണ്ടതുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും നമ്മൾ സ്വയം നിയന്ത്രിക്കണം.

പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണമുള്ളവർ നേരിട്ടോ ഇ സഞ്ജീനി വഴിയോ ചികിത്സ തേടേണ്ടതാണ്. മാത്രമല്ല ഇവർ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും ഡബിൾ മാസ്‌ക്, അല്ലെങ്കിൽ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവർ അത് കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പരമാവധി യാത്രകൾ ഒഴിവാക്കുക. യാത്രയ്ക്ക് മുമ്പും ശേഷവും കൈകൾ ഫലപ്രദമായി കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. കൈ ശുചിയാക്കാതെ കൈകൾ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്. പൊതുയിടങ്ങളിൽ കഴിവതും 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതാണ്. വീട്ടിലെത്തിയ ഉടൻ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. വസ്ത്രം സോപ്പ് വെള്ളത്തിൽ കുതിർത്ത് വച്ചശേഷം കഴുകണം. സോപ്പുപയോഗിച്ച് കുളിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.

അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോൾ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കേണ്ടതാണ്. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. എല്ലാവരും കൂടി മാസ്‌ക് അഴിച്ച് വച്ചാൽ ആർക്കെങ്കിലും രോഗബാധയുണ്ടെങ്കിൽ എല്ലാവർക്കും പകരാൻ സാധ്യതയുണ്ട്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നതിനാൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് സംബന്ധിച്ച സംശയങ്ങൾക്ക് ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.