കൊൽക്കത്ത: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസ്സസ് ഉപയോഗിച്ച് ഭരണ പ്രതിപക്ഷ നേതാക്കളുടേതടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

കൽക്കട്ട ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ബി ലോകുർ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിയുടെ ഫോണും ചോർത്തപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

പെഗസസ് ഫോൺ ചോർത്തൽ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോഴും കേന്ദ്രസർക്കാർ കേന്ദ്രം നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചാണ് മമത ബാനർജി അന്വേഷണം പ്രഖ്യാപിച്ചത്.

ചോർത്തൽ വിവരം പുറത്ത് വന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും അവർ പറഞ്ഞു. ബംഗാളിൽ നിന്നുള്ള നിരവധിപേരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയിരിക്കുന്നുവെന്നും തങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്ന മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത കൂട്ടിച്ചേർത്തു.

മാധ്യമങ്ങളും, ജുഡീഷ്യറിയും, തിരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തിന്റെ വക്താക്കളാണ്. പെഗസ്സസ് ഇവരയെല്ലാം ലക്ഷ്യം വെച്ചിരിക്കുന്നുവെന്നും മമത പറഞ്ഞു. ഇത് രാജ്യത്തിന് ഭീഷണിയാണെന്നും ഡൽഹിയിൽ ബിജെപി ഇതര പാർട്ടി നേതാക്കളുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്ചയിൽ അവർ പറഞ്ഞിരുന്നു.

ഫോൺ ചോർത്തൽ ഭയന്ന് തനിക്ക് മറ്റ് നേതാക്കളോട് സംസാരിക്കാൻ പോലും ഭയമുണ്ടായെന്നും അവർ പറഞ്ഞു. മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും എന്നാൽ മോദിയും ഷായും അവരുടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള നേതാക്കളെ നിരന്തരം ആക്രമിക്കുന്നുവെന്നും മമത പറഞ്ഞു.

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തൃണമൂൽ കോൺഗ്രസിനെ ബിജെപി ഭയക്കുന്നുവെന്നും മമത പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയനുസരിച്ച് ഇത്തരമൊരു ചോർത്തൽ സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്ര മന്ത്രിമാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ മുന്നൂറോളം പേരുടെ ഫോണുകളാണ് പെഗസ്സസ് ചോർത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.