ബം​ഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ മർദ്ദിച്ച് സൊമാറ്റോ ഡെലിവറി ബോയ്. കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മർദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വൈകീട്ട് മൂന്നരയ്ക്കാണ് യുവതി സൊമോറ്റയിൽ ഭക്ഷണം ഓർഡർ ചെയ്തത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഭക്ഷണം എത്തിയില്ല. ഇതിനിടെ സൊമാറ്റോ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഓർഡർ ക്യാൻസൽ ചെയ്യാനോ അതല്ലെങ്കിൽ ഡെലിവറി തുക തിരിച്ചുനൽകാനും ആവശ്യപ്പെട്ടു. അതിനിടെയാണ് ഡെലിവറി ബോയ് എത്തിയത്.

വൈകിയതിനാൽ ഓർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്ന് അറിയിച്ചെങ്കിലും ഡലിവറി ബോയ് തിരിച്ചുപോയില്ല. ഇതേതുടർന്നുണ്ടായ വാക് തർക്കത്തിന് പിന്നാലെ വാതിൽ ബലമായി തുറന്ന് തന്നെ മർദ്ദിക്കുകയായിരുന്നെന്ന്​ ഹിതേഷ ചന്ദ്രാനെ പറഞ്ഞു. എന്നാൽ, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത്​ തടയാൻ ശ്രമിച്ചപ്പോഴാണ് വാതിലിൽ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് പൊലീസിൽ നൽകിയ മൊഴി.