കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ലൈഫ് മിഷനിൽ നടന്നത് എട്ടു കോടിയുടെ അഴിമതിയെന്ന് യുഡിഎഫ് കൺവീനൻ ബെന്നി ബെഹനാൻ. മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള ഫോൺ കോളുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കണമെന്നും അഴിമതി കൂട്ടുനിന്ന തദ്ദേശഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ രാജി വയ്ക്കണമെന്നും യുഡിഎഫ് കൺവീനർ. ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തത് ഗുരുതര വീഴ്ചയാണ്. യൂണിടാക്കിന് കരാർ നൽകിയത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്.

അതേസമയം ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷമായി ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. കോഴസാക്ഷിയായി തോമസ് ഐസക് മാറിയെന്നും ചെന്നിത്തല. ഒന്നുമറിഞ്ഞില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇടത് മുന്നണിയിലെ ഘടക കക്ഷികൾ പോലും മുഖ്യമന്ത്രിയെ പിന്തുണക്കുന്നില്ല. അഴിമതിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സർക്കാരാണിതെന്നും ചെന്നിത്തല.