ചണ്ഡീഗഡ് : ഹൈന്ദവ പുണ്യഗ്രന്ഥമായ ഭഗവത് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ഹരിയാന സർക്കാർ. ഇതിനായി ആത്മീയ ആചാര്യന്മാരുമായും, ഹിന്ദു സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ് സർക്കാർ. അടുത്ത അക്കദമിക വർഷം മുതലാണ് സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുക.

മോറൽ സയൻസ് വിഷയത്തിൽ ഉൾപ്പെടുത്തിയാണ് ഭഗവത്ഗീത പഠിപ്പിക്കുന്നത്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലാണ് ഗീത പാഠ്യവിഷയമാകുക. ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലാനാകും പ്രധാനമായും പഠിപ്പിക്കുക. ഇതിന് പുറമേ ഇതുമായി ബന്ധപ്പെട്ട കഥകളും വിദ്യാർത്ഥികൾക്കും പകർന്നു നൽകും. ഇതിനായുള്ള പാഠപുസ്തകം തയ്യാറാക്കുന്നതിനായുള്ള ശ്രമത്തിലാണ് കഴിഞ്ഞ നാല് വർഷമായി എൻസിആർടിസി. ഇതിനെല്ലാം പുറമേ ആത്മീയ ക്ലാസുകളും വിദ്യാർത്ഥികൾക്ക് നൽകും.

കഴിഞ്ഞ മാസമാണ് സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഗീത ഉത്സവത്തോട് അനുബന്ധിച്ച് കുരുക്ഷേത്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.