തിരുവനന്തപുരം: മലയാള സിനിമയിലെ നിലനിൽക്കുന്നത് പുരുഷാധിപത്യമാണെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.ഇത്തരമൊരു അവസ്ഥയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നാൽ അത് പലരെയും ബാധിക്കുമെന്നും ഭാഗ്യലക്ഷമി വിലയിരുത്തുന്നു.ഒരു ചാനൽ ചർച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി മലയാള സിനിമയിലെ പുരുഷാധിപത്യത്തെയും ചോദ്യം ചെയ്തു.

ഹേമ കമ്മീഷൻ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു പോകാൻ. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു. എന്നാൽ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്‌നമാണ്, അവർ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങൾക്ക് എന്തെങ്കിലും നിവർത്തി ഉണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷൻ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാലാണ് ഒടുവിൽ താൻ പോയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

എനിക്ക് കമ്മീഷനോടും കുറച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു.ഞാൻ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷൻ സ്ത്രീകൾക്ക് വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത്?തീർച്ചയായും സിനിമയിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ ഈ കമ്മീഷന് കഴിയും എന്നാണ് അവർ നൽകിയ മറുപടി.

പുരുഷാധിപത്യം നിലനിൽക്കുന്ന മലയാള സിനിമയിൽ അതിനുകഴിയുമെന്ന് തോന്നിയിരുന്നില്ല. പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അതിനാൽ തന്നെ ഇവിടെ മാറ്റം കൊണ്ടുവരുക എന്നത് സാധ്യമല്ല. മലയാള സിനിമയിലെ സ്ത്രീ നിർമ്മാതാക്കളുടെ എണ്ണം നോക്കിയാൽ അഞ്ചിൽ കുറവാണ്. എക്‌സിബിറ്റേഴ്‌സിൽ വനിതകൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല. കാരണം ഇവിടെ സ്ത്രീകൾക്ക് മാർക്കറ്റ് ഇല്ല ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഇവിടെ ഏതെങ്കിലും നടിമാർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോ? മഞ്ജു വാര്യർക്ക് ഉണ്ടായേക്കാം. എന്നാൽ മഞ്ജു വാര്യർ ഉണ്ടെങ്കിൽ ഈ സിനിമ ഞങ്ങൾ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റർ ഉടമകൾ ഉണ്ട്? വിരലിൽ എണ്ണാവുന്നവർ ആയിരിക്കും. ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ളതാണ്. അതിനാൽ തന്നെ അടൂർ കമ്മിറ്റി പോലെ അല്ല ഈ റിപ്പോർട്ട്. ഇത് പലരെയും ബാധിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു