കോട്ടയം: ഒന്നും പറയാതെ എല്ലാം പറഞ്ഞ് സോഷ്യൽ മീഡിയിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി നടി ഭാമ. താരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾക്ക് ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് താരം മറുപടി പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികളിൽ ഒരാളാണ് ഭാമ.

താനും കുടുംബവും സുഖമായിരിക്കുന്നുവെന്നും നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും നന്ദിയെന്നും താരം കുറിച്ചു.'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി'. ഭാമയുടെ പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ ഭാമ നേരിട്ടിരുന്നു. അതിനു ശേഷമാണ് ഇത്തരമൊരു പോസ്റ്റ് കൂടി എത്തുന്നത്. ഏതാനും നാളുകൾക്ക് മുൻപ് മകളുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങൾ ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സിനിമാക്കാരെ എല്ലാം പൊലീസ് വീണ്ടും ചോദ്യം ചെയ്യും എന്നാണ് സൂചന. ഭാമ, റിമി ടോമി, ബിന്ദു പണിക്കർ അടക്കമുള്ളവരെ ചോദ്യം. ഇതിൽ ഭാമയുടേയും റിമിയുടേയും മൊഴി കേസിൽ നിർണ്ണായകമാകും. നടൻ സിദ്ദിഖിനേയും മൊഴി എടുക്കും. നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒഴികെ സിനിമയിൽ നിന്നെത്തിയ എല്ലാവരും ദിലീപിനെ തുണയ്ക്കുന്ന തരത്തിലാണ് വിചാരണക്കാലത്ത് മൊഴി നൽകിയത്. അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനേയും പൊലീസ് വിളിപ്പിച്ചേക്കും.

കേസിൽ കൂറുമാറിയവരുടെ നേർക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തയ്യാറാകുന്ന1തിനിടെ കേസിന്റെ ഘട്ടത്തിൽ കൂറുമാറിയ താരങ്ങൾക്ക് ദിലീപ് പണം നൽകിയോ എന്നതിലേയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാർത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവർ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസിൽ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്പത്തിക സ്രോതസുകൾ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

മൊഴി മാറ്റിയ ശേഷം ഭാമയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. വിമർശനങ്ങൾക്ക് പുറമെ സൈബർ ആക്രമണം ശക്തമായതോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. ഫേസ്‌ബുക്കിൽ പോസ്റ്റുകൾക്ക് താഴെ വന്ന ഏതാനും മോശം കമന്റുകൾ നടി നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് സോഷ്യൽമീഡിയയിൽ സജീവമാകുകയും ചെയ്തു.

സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. 'യുദ്ധങ്ങൾ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്', എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഭാമ പങ്കുവച്ചത്. 'ബി ഒപ്റ്റിമിസ്റ്റിക്' (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണാം. ഈ പോസ്റ്റുൾപ്പെടെ ചില സൂചനകൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാമയെ ആദ്യം ചോദ്യം ചെയ്യുക.

2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്ത് വന്നിരുന്നു. 'എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക..' എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു'- ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാൽ അതിന് വിരുദ്ധമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുകയും അവരത് നീക്കം ചെയ്യുകയും ചെയ്തു.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ ഭാമ മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഭാമ തയ്യാറാകാത്തതിനെ തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു എന്നാണ് ദിലീപ് ഭാമയോട് പറഞ്ഞത് എന്നായിരുന്നു അന്വേഷണ ഘട്ടത്തിൽ അവർ വെളിപ്പെടുത്തിയത്.

തുടർന്ന് ഭാമ ഇത് ആക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പൊലീസിനോട് പറഞ്ഞത്. ഇത് പൊലീസിനോടും സമ്മതിച്ചു. എന്നാൽ വിചാരണയിൽ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു.