ന്യൂഡൽഹി: നാളെ നടക്കുന്ന ഭാരത് ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാൻസ്‌പോർട്ട് വാഹനങ്ങളും ബന്ദിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഇന്ധന വില വർധന പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ചരക്കുസേവന നികുതിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബിൽ അപാകതകൾ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ്. വാഹന ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനായ ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

ചരക്കുസേവന നികുതി സങ്കീർണതകൾ നിറഞ്ഞ നികുതി ഘടനയാണ്. വ്യാപാരികൾക്ക് ദുരിതം മാത്രമാണ് ഇത് സമ്മാനിക്കുന്നതെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. കഷ്ടപ്പാടുകൾ വ്യക്തമാക്കി ജിഎസ്ടി കൗൺസിലിലിന് നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഎസ്ടി കൗൺസിൽ സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്. വ്യാപാരികളുടെ സഹകരണം തേടുന്നതിൽ കൗൺസിൽ ഒരു വിധത്തിലുള്ള താതപര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരിൽ ആരംഭിച്ച ചരക്കുസേവനനികുതിയിൽ നിരവധി അപാകതകൾ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗൺസിൽ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കൗൺസിലിന്റെ വ്യാപാരി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്താൻ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.