തിരുവനന്തപുരം: കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. വൈകീട്ട് ആറുമണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയപാർട്ടികൾ തുടങ്ങിയവ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

റോഡ്, റെയിൽ ഗതാഗതം തടയും. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ബന്ദിനോട് സഹകരിക്കണമെന്ന് കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം നൽകിയത്. കർഷകപ്രക്ഷോഭം ആരംഭിച്ചശേഷം ഇത് രണ്ടാം തവണയാണ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്യുന്നത്.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ ഭാരത് ബന്ദ് നടത്തില്ലെന്ന് കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. കേന്ദ്രത്തിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ വൈകീട്ട് ബൂത്തു കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.