കൊച്ചി: യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി മലയാളം, കന്നട, തമിഴ്, മറാത്തി, തെലുങ്ക്, ബെംഗാളി, പഞ്ചാബി ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ഐവിആര്‍ സേവനമൊരുക്കി എയര്‍ ഇന്ത്യ. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെയാണ് 7 പ്രാദേശിക ഭാഷകളിലേക്ക് കൂടി വിമാന കമ്പനിയുടെ സേവനം വ്യാപിപ്പിക്കുന്നത്. പ്രാദേശിക ഭാഷകളിലുള്ള സേവനം എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 11 വരെ ലഭ്യമാണ്.

വ്യത്യസ്ഥ ഭാഷകളുള്ള ഇന്ത്യയില്‍ ഒന്‍പത് ഭാഷകള്‍ സംയോജിപ്പിച്ചുള്ള സേവനം നല്‍കുന്നതിലൂടെ യാത്രക്കാരോട് അവരുടെ മാതൃഭാഷയില്‍ ആശയ വിനിമയം നടത്താനും മെച്ചപ്പെട്ട സേവനം നല്‍കാനുമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. 'ഇന്ത്യന്‍ ഹൃദയമുള്ള ആഗോള എയര്‍ലൈന്‍' എന്ന വിമാന കമ്പനിയുടെ കാഴ്പ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് എയര്‍ ഇന്ത്യയുടെ ഈ ബഹുഭാഷാ പിന്തുണ. ഐവിആറിലേക്ക് വിളിക്കുന്നയാളുടെ മൊബൈല്‍ നെറ്റ്വര്‍ക്കിനെ അടിസ്ഥാനമാക്കി സ്വയമേ ഭാഷ തിരിച്ചറിയാവുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികകല്ലാണ് ഇന്ത്യന്‍ ഭാഷകളിലെ ഈ ബഹുഭാഷാ പിന്തുണയെന്ന് എയര്‍ ഇന്ത്യ ചീഫ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫീസര്‍ രാഗേഷ് ഡോഗ്ര പറഞ്ഞു. യാത്രക്കാര്‍ക്ക് ഈയൊരു സേവനം നല്‍കുന്നതിലൂടെ ഞങ്ങളുടെ പരിധി വര്‍ധിപ്പിക്കുന്നതിനപ്പുറം അവരുമായുള്ള ബന്ധം ശാക്തീകരിക്കാനും എയര്‍ ഇന്ത്യയുമായുള്ള ജനങ്ങളുടെ ബന്ധം പരിചിതപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയം, പതിവ് യാത്രക്കാര്‍ക്ക് മുഴുവന്‍ സമയ സഹായം ഉറപ്പാക്കുന്നതിനായി അടുത്തിടെ എയര്‍ ഇന്ത്യ അഞ്ച് പുതിയ കോണ്ടാക്ട് സെന്ററുകളും തുറന്നിട്ടുണ്ട്. കൂടാതെ ഇ-മെയിലുകള്‍, സോഷ്യല്‍ മീഡിയ, ഇന്‍ ഹൗസ് ചാറ്റ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി സമഗ്രമായൊരു ബാക്ക് ഓഫീസ് സംവിധാനവും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.