പാലാ: ഒൻപതു വർഷം മുമ്പ് അപ്രോച്ച് റോഡ്, തുടർ റോഡ് സൗകര്യങ്ങൾ ഇല്ലാതെ നിർമ്മിച്ച കളരിയാന്മാക്കൽ പാലം ഒരു വർഷത്തിനുള്ള പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലത്തിന്റെ ആവശ്യത്തിനായി സർക്കാർ അനുവദിച്ച 13.39 കോടി രൂപ ഉപയോഗിച്ചു തുടർ റോഡിനായി ആവശ്യമുള്ള സ്ഥലം അക്വയർ ചെയ്യാനും അപ്രോച്ച് റോഡ് നിർമ്മിക്കാനും വിനിയോഗിക്കും.

മന്ത്രിതലത്തിലും വകുപ്പുതലത്തിലും നടത്തിയ ചർച്ചകളെത്തുടർന്നാണിത്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നടപടികൾക്കു തുടക്കമാകും. കണ്ടിൻജെൻസി ചാർജ്ജ് അടയ്ക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി. ഇനി റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂർത്തീകരിക്കേണ്ടത്. ഇതോടെ എത്രയും വേഗം നിർമ്മാണം പുനരാരംഭിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

പാലാ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാസം തോറും ചേരുന്ന അവലോകന യോഗത്തിലാണ് എം എൽ എ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്,പാലം,കെട്ടിടവിഭാഗം ,മെയിന്റനൻസ് .കെ.എസ്.റ്റി.പി തുടങ്ങിയ വിഭാഗങ്ങളിലെ അസി.എൻജിനീയർ മുതൽ എക്സിക്യൂട്ടീവ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.

മാസംതോറും നടക്കുന്ന ഈ യോഗം പ്രവൃത്തികളുടെ പുരോഗതി വേഗത്തിൽ ആക്കുന്നതിനും തടസ്സങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.

റിവർവ്യൂ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് കോമളം ഹോട്ടൽ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തുകയും ബന്ധപ്പെട്ടവരുടെ യോഗം എംഎ‍ൽഎ യുടെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കും.
രാമപുരം മാറിക റോഡിന്റെ ശോച്യാവസ്ഥപരിഹരിക്കുന്നതിന് ഇന്നു തന്നെ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാൻ എംഎ‍ൽഎ പി.ഡബ്ലൂ.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മാനത്തൂർ നെല്ലിയാനിക്കുന്ന് റോഡ് മെയിന്റൻസ് സ്‌കീമിൽ 1.50 കി.മീ ദൂരം പുനരുദ്ധരിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായതായി എംഎ‍ൽഎ അറിയിച്ചു.
പാലാ സെന്റ് തോമസ് കോളേജ് മുതൽ പുലിയന്നൂർ പാലം വരെയുള്ളറോഡിന്റെ സൈഡ് ഐറിഷ് ഡ്രയിൻ നടത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായതായി അസി.എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു.ബഡ്ജറ്റിൽ അനുവദിച്ച കുരിശുങ്കൽ പാലവുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികൾ സഹായം ഉണ്ടാകണമെന്ന് പാലം വിഭാഗം ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.ഇടയാറ്റ് ഗണപതി ക്ഷേത്രം പാലം നിർമ്മിക്കുന്നതിന് പഞ്ചായത്തിന്റെ തീരുമാനം അടിയന്തരമായി ലഭ്യമാക്കണമെന്ന് എംഎ‍ൽഎ നിർദ്ദേശിച്ചു.
കടവുപുഴപാലം നിർമ്മാണം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ചക്കാമ്പുഴ ഗവൺമെന്റ് സ്‌കൂളിന്റെ കെട്ടിടം നിർമ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി നൽകുന്നതിന് രാമപുരം പഞ്ചായത്തിന് നിർദ്ദേശം നൽകി.