തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിൽ രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതൽ യുവജനങ്ങൾ ലിംഗഭേദമന്യേ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട്. 18-21 പ്രായക്കാരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്.

പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി. ഏറ്റവും കൂടുതൽ വനിതകൾ തൊഴിൽ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴിൽക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തോടെ മികവ് തെളിയിച്ചു. കമ്പ്യൂട്ടർ നൈപുണിയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിന്റെ നൈപുണ്യ പരിശീലനത്തിലെ മികവിനാണീ ദേശീയാംഗീകാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴിൽക്ഷമത ഉള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു. മുൻ വർഷം ഇത് 50.3 ശതമാനമായിരുന്നു. ഈ പുരോഗതിക്ക് സംഭാവന ചെയ്തതിലും കേരളത്തിന് വലിയ പങ്കുണ്ട്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗ്ൾ, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഡ് എന്നിവരുമായി ചേർന്ന് വീബോക്സ് വിപുലമായി നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് എൻ.സി.വി.ഇ.ടി ചെയർമാൻ ഡൽഹിയിൽ ഈ റിപ്പോർട്ട് പ്രകാശനം ചെയ്തത്.

വിവിധ നൈപുണ്യ വിഭാഗങ്ങളിൽ ഉയർന്ന പ്രതിഭകളുടെ ലഭ്യതയിൽ കേരളം മുൻനിരയിലുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൊഴിൽദാതാക്കൾക്കുള്ള പ്രധാന കേന്ദ്രമെന്ന കേരളത്തിന്റെ നില കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്.

സാങ്കേതിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന വിധത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ കംപ്യൂട്ടർ നൈപുണ്യത്തിൽ ഉയർന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നു. പ്രായോഗിക പഠനത്തോട് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യൻ സംസ്ഥാനമായും കേരളത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഫ്യുച്ചറിസ്റ്റിക് സ്‌കിൽസിലും പൊതുവിജ്ഞാനത്തിലും മുന്നിൽ നിൽക്കുന്ന കേരളം, വിദ്യാഭ്യാസത്തോടുള്ള സന്തുലിതസമീപനം കാണിക്കുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നു. അറിവ് പകർന്നുനൽകുക മാത്രമല്ല, ഭാവിയിലെ തൊഴിൽ വിപണിയിൽ നിർണ്ണായകമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ പാഠ്യപദ്ധതിക്ക് കേരളത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ടിൽ സ്റ്റേറ്റ് പാർട്ണറായ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയ്ക്കുള്ള പ്രത്യേക അഭിനന്ദനമാണിത്.

ഐടി, കംപ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽനൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ നൈപുണ്യങ്ങളിൽ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. വിവിധ വ്യവസായ മേഖലകൾക്ക് ആവശ്യമായ വിധത്തിൽ വേഗത്തിൽ ഇണങ്ങുന്ന തൊഴിൽനൈപുണ്യമുള്ളവരാണിവരെന്നും റിപ്പോർട്ട് എടുത്തു പറയുന്നു.

നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സർക്കാർ തലത്തിൽ മികച്ച പദ്ധതികളാണ് കേരളത്തിൽ നടന്നു വരുന്നതെന്നും റിപ്പോർട്ട് പറയുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള സംസ്ഥാനത്ത് യുവജനങ്ങളുടേയും വിദ്യാർത്ഥികളുടേയും തൊഴിൽക്ഷമതയും നൈപുണ്യവും വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും സ്‌കിൽ ഇന്ത്യ റിപ്പോർട്ട് 2024 പറയുന്നു. ജോലിക്കൊപ്പം തന്നെ തൊഴിൽ പരിശീനം നൽകുന്ന കോഴ്‌സുകളും ഇന്റേൺഷിപ്പുകളും അസാപിന്റെ സവിശേഷതയാണ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായവും നൽകുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഹയർ സെക്കണ്ടറി തലത്തിൽ 2.5 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് അസാപ് നൈപുണ്യ പരിശീലനം നൽകിയതും റിപ്പോർട്ട് എടുത്തു പറയുന്നു. സംസ്ഥാനത്തുടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്‌കിൽ പാർക്കുകളും അവിടങ്ങളിലെ സെന്റേഴ്സ് ഓഫ് എക്‌സലൻസും നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം ലഭ്യമാക്കുന്നതിൽ രാജ്യത്തു തന്നെ മികച്ച മാതൃകകളാണെന്നും റിപ്പോർട്ടിലുണ്ട്.

കേരളത്തിന്റെ ഉയരുന്ന ഉന്നതവിദ്യാഭ്യാസത്തിനും, വളരുന്ന തൊഴിൽശക്തിക്കും നേടിയെടുത്ത തിളക്കമാർന്ന മാതൃകയ്ക്കാണ് ഈ ദേശീയ അംഗീകാരം.