എറണാകുളം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. പെരുമ്പാവൂർ പൊഞ്ഞശ്ശേരിചെമ്പാരത്തുകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന ഇരുപത്തിയൊമ്പതുകാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ 5:45നാണ് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

ആംബുലൻസ് പൈലറ്റ് വിനോദ് പി.വി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എൽദോ വി പത്രോസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എൽദോ വി പത്രോസ് നടത്തിയ പ്രാഥമിക പരിശോധനയിൽ പ്രസവം എടുക്കാതെ ആംബുലൻസിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.

6.10ന് എൽദോയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് എൽദോ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ആംബുലൻസ് പൈലറ്റ് വിനോദ് അമ്മയെയും കുഞ്ഞിനേയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.