തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ ചേലക്കര പാഞ്ഞാൾ സ്വദേശിനിയായ 38 കാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിജീഷ് എ.വി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജെസ്റ്റിൻ തോമസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് ജെസ്റ്റിൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ സുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് വിജീഷ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.