തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, നിയമസഭ-പാർലമെന്റ് അംഗങ്ങൾ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾക്കൊപ്പം മുൻ ഇന്ത്യൻ അത്‌ലറ്റ് അശ്വിനി നാച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവർ പങ്കെടുക്കും.

നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളിൽ 105 കോൺഫറൻസുകളും സെമിനാറുകളും, സ്പോർട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരടക്കം 1000ഓളം പ്രതിനിധികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി എല്ലാ ദിവസം വൈകുന്നേരം വിവിധ കലാപരിപാടികളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ആർച്ചറി, ഓട്ടോക്രോസ്സ്, കുതിരയോട്ട മത്സരം, ആം റെസ്റ്റിലിങ്, ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഉച്ചകോടിയുടെ ആദ്യ ദിവസം വൈകുന്നേരം പ്രശസ്ത നർത്തകി ഡോ രാജശ്രീ വാരിയറും പ്രകാശ് ഉള്ള്യേരിയും നയിക്കുന്ന മെഗാ കൾച്ചറൽ ഫ്യൂഷൻ ലയം അരങ്ങേറും. കലയും പരമ്പരാഗത കായിക വിനോദവും ഒത്തൊരുമിച്ചുള്ള അവതരണമാണ് ലയം. നൃത്തത്തിന്റെ ചുവടുകളിലൂടെ കേരളീയ നാടൻ കളികളെ അവതരിപ്പിച്ചു കൊണ്ട് സംഗീതത്തിന്റെ ലയവിന്യാസത്തിലൂടെ വഞ്ചിപാട്ടിന്റെ അകമ്പടിയോടെയുള്ള നൃത്ത സംഗീതാണ് ലയം. തുടർന്ന് 6 മണിക്ക് ചെമ്മീൻ ബാൻഡിന്റെ പെർഫോമൻസ് ഉണ്ടാകും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ ഐ എം വിജയൻ, ബൈച്ചുങ് ബൂട്ടിയ, സി കെ വിനീത്, ബാസ്‌കറ്റ്ബാൾ താരം ഗീതു അന്ന ജോസ്, ഗഗൻ നാരംഗ്, രഞ്ജിത്ത് മഹേശ്വരി, ദേശീയ അത്‌ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, മുൻ സെക്രട്ടറി ഷാജി പ്രഭാകരൻ, ഇന്ത്യൻ അത്‌ലറ്റിക് ടീം കോച്ച് രാധാകൃഷ്ണൻ നായർ, മുൻ ക്രിക്കറ്റ് അമ്പയർ കെ എൻ രാഘവൻ, നിവിയ സ്പോർട്സ് സി ഇ ഓ രാജേഷ് കാർബന്ധെ, റിയൽ മാഡ്രിഡ് സെന്റർ പരിശീലകൻ ബഹാദൂർ ഷാഹിദി ഹാങ്ങ്ഹി, എ സി മിലാൻ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലി ക്യാണ്ടേല , റിയൽ മാഡ്രിഡ് മുൻ തരാം മിഗ്വേൽ കോൺസൽ ലാർസൺ തുടങ്ങിയവർ ഉച്ചകോടിയിലെത്തും.

കായിക സമ്പദ്ഘടന, കായിക വ്യവസായം, കായികമേഖലയിലെ നിർമ്മിത ബുദ്ധി, ഇ സ്പോർട്സ്, മറ്റ് സാങ്കേതിക മുന്നേറ്റങ്ങൾ, തനത് കായിക ഇനങ്ങളും വിനോദസഞ്ചാരവും, ഇൻവെസ്റ്റർ കോൺക്ലേവ് തുടങ്ങിയ പരിപാടികൾ നടക്കും. മൂന്നാം ദിനം കായികമേഖലയുടെ സുസ്ഥിര വികസനം, ലീഗിൽ നിന്നുമുള്ള പാഠങ്ങൾ, കായിക മേഖലയുടെ താഴെക്കിടയിലുള്ള വികസനം, കായികമേഖലയിലെ മേന്മ, എഞ്ചിനീയറിങ്, മാനേജ്മന്റ്, ടെക്നോളജിയുടെ സ്വാധീനവും വളർച്ചയും, കായിക ആരോഗ്യവും ചികിത്സയും തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ ഉണ്ടാകും. നാലാം ദിനം ഇതിഹാസ താരങ്ങളുമായുള്ള സംവാദം, കായിക അക്കാദമികൾ ഹൈ പെർഫോമിങ് സെന്റർ, മാധ്യമങ്ങളും കായികവും തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ ഉണ്ടാകും.

സ്റ്റാർട്ടപ്പ് പിച്ച്, ഇൻവെസ്റ്റർ കോൺക്ലേവ്, എക്സിബിഷൻ, ബയർ - സെല്ലർ മീറ്റ്, ഇ സ്പോർട്സ് ഷോക്കേസ്, സ്പോർട്സ് കമ്മ്യൂണിറ്റി നെറ്റ്‌വർക്കിങ്, സ്പോർട്സ് പ്രമേയമായ സിനിമകളുടെ പ്രദർശനം, ഹെൽത്തി ഫുഡ് ഫെസ്റ്റിവൽ, മോട്ടോർ ഷോ തുടങ്ങിയവയാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികൾ.