കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണ്, 92 ൽ ബാബരി മസ്ജിദ് തകർത്തു കൊണ്ട് സംഘ് പരിവാർ നടത്തിയ ഉന്മാദ നൃത്തം 2024 ൽ വീണ്ടും ആവർത്തിക്കുകയാണ്. ഈ അനീതിയും അക്രമവും മറവിക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും മനുഷ്യത്വത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ അവ മരിക്കാത്ത ഓർമകളായി എക്കാലവും നിലനിൽക്കുമെന്നും കെ.ഐ.ജി. വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ്, 'ബാബരി മസ്ജിദ്:ഓർമകൾക്ക് മരണമില്ല' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ, വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്തിലെ വിവിധ സാമൂഹിക,സംഘടനാ പ്രതിനിധികളായ വിനോദ് വി, ഫാറൂഖ് ഹമദാനി, സത്താർ കുന്നിൽ, ലായിക്ക് അഹ്മദ്, സക്കീർ ഹുസ്സൈൻ തുവ്വൂർ എന്നിവർചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഫർവാനിയ, ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ,
കെ.ഐ.ജി പ്രസിഡണ്ട് ശരീഫ് പി.ടി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്ദുൽസലാം ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി സെക്രട്ടറി സാബിക് യൂസഫ് നന്ദി പറഞ്ഞു.