തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (ISSK 2024) രണ്ടു ദിവസം പിന്നിടുമ്പോൾ കേരളത്തിലെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത് 4500 കോടി രൂപയുടെ നിക്ഷേപം. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്ന വലിയ പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ വരാനിരിക്കുന്നത്. കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി കേരള ഫുട്‌ബോൾ അസോസിയേഷനുമായി ചേർന്ന് 8 അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയങ്ങളും നാല് ഫുട്‌ബോൾ അക്കാഡമികളും സ്ഥാപിക്കുന്നതിന് ഗ്രൂപ്പ് മീരാനും സ്‌കോർലൈൻ സ്‌പോർട്‌സും ചേർന്ന് 800 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു.

കൊച്ചിയിൽ 650 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയമായ ലോഡ്‌സ് സ്പോർട്സ് സിറ്റിയാണ് മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളേയും അനുബന്ധ ആക്ടിവിറ്റികളും ഒരു കുടയ്ക്കു കീഴിൽ കൊണ്ടുവരുന്ന ബൃഹത്പദ്ധതിയാണിത്.
അതിവേഗം വളരുന്ന ഇ-സ്പോർട്സ് രംഗത്തും മികച്ച നിക്ഷേപം ആകർഷിക്കാൻ കേരളത്തിനു കഴിഞ്ഞു. നോ സ്‌കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തിൽ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വലിയ വളർച്ചാ സാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ മുൻനിരക്കാരായ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് വാഗ്ദാനം ചെയ്തു.

കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയർ ഗ്രൂപ്പും വാഗ്ദാനം ചെയ്തു. ഫുട്‌ബോൾ താരം സി. കെ. വിനീതിന്റെ നേതൃത്വത്തിലുള്ള തേർട്ടീൻത് ഫൗണ്ടേഷൻ 300 കോടിയുടെ നിക്ഷേപവുമായി കായികതാരങ്ങൾക്ക് താമസ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക കായിക പരിശീല കേന്ദ്രമുൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്‌സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തലസൗകര്യ വികസന പദ്ധതികളടക്കം 19 പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

സംസ്ഥാനത്തുടനീളം കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്പോർട്സ് ഫോർ ഓൾ പദ്ധതി പ്രഖ്യാപിച്ചു. കൊച്ചിയിൽ മൂലൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 100 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നു. 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച ജി സി ഡി എ വിവിധ പദ്ധതികൾക്കുള്ള 1380 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രഖ്യാപനവും നടത്തി.

ഇന്ത്യ ഖേലോ ഫുട്‌ബോൾ, സംസ്ഥാനത്തെ വിവിധ സോഷ്യൽ ക്ലബുകളുടെ കൂട്ടായ്മ, പ്രോ സ്പോർട്സ് വെഞ്ചേഴ്‌സ്, സ്പോർട്സ് എക്‌സോട്ടിക്ക, സ്പോർട്സ് ആൻഡ് മാനേജ്‌മെന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എൻ ബി ഫിറ്റ്‌നസ് അക്കാഡമി, കേരളീയം മോട്ടോർ സ്പോർട്സ് അസോസിയേഷൻ, ആർബിഎസ് കോർപറേഷൻ, ബാവാസ് സ്പോർട്സ് വില്ലേജ് തുടങ്ങിയ സംരംഭകരും 50 മുതൽ 25 കോടി രൂപ വരെയുള്ള വിവിധ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്തു.

ബീറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് ടെന്നീസ് ലീഗ് തുടങ്ങാൻ ധാരണയായിട്ടുണ്ട്. ഡോ. അൻവർ അമീൻ ചേലാട്ടിന്റെ നേതൃത്വത്തിലുള്ള റീജൻസി ഗ്രൂപ്പ് സ്പോർട്സ് മാനുഫാക്ചറിങ്ങ് രംഗത്ത് 50 കോടി നിക്ഷേപം നടത്തും

100 ദിവസത്തെ മുന്നൊരുക്ക പരിപാടികളോടെയാണ് സമ്മിറ്റിന് തുടക്കം കുറിച്ചത്. സമ്മിറ്റിന് ശേഷം 100 ദിവസത്തെ ഫോളോ അപ്പ് നടത്തും. പദ്ധതികൾ അതിവേഗം നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.

മൈക്രോ ലെവൽ പ്ലാനിങ്ങിന്റെ ഭാഗമായി 14 ജില്ലാ സമ്മിറ്റുകളും 652 പഞ്ചായത്ത് മൈക്രോ സമ്മിറ്റുകളും പൂർത്തിയാക്കി. ഇന്റർനാഷണൽ സമ്മിറ്റിന് ശേഷം ഈ പ്രക്രിയ തുടരും.
സമ്മിറ്റിൽ എല്ലാ സ്പോർട്സ് അസോസിയേഷനുകളും, ജില്ലാ സ്പോർട്സ് കൗൺസിലുകളും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി അവതരിപ്പിച്ചു.

മൈക്രോ സമ്മിറ്റുകൾ പൂർത്തിയാക്കിയ പഞ്ചായത്തുകൾ പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. അവ പരിശോധിച്ച് നടപ്പാക്കുന്നതിന് നടപടി വേഗതയിലാക്കും.

സംസ്ഥാനത്തെ കായിക വിഭവശേഷി മാപ്പിങ്ങിനും തുടക്കം കുറിച്ചു. ഒരു മാസത്തിനകം പൂർത്തിയാക്കും.ജനുവരി 23 ന് ആരംഭിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടി 2024 ജനുവരി 26 ന് സമാപിക്കും

കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാൻ സഹായിക്കും - മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാൻ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ 'താഴെത്തട്ടിലെ കായിക വികസനം' എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യസാഹോദര്യം വളർത്താൻ മൈതാനങ്ങൾക്കും കായിക വിനോദങ്ങൾക്കും സാധിക്കും. ഗ്രാമീണ കായിക മേഖലക്ക് പുത്തനുണർവ് നല്കാൻ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഇടപെടാൻ സാധിക്കും.ചെറുപ്പത്തിലേ പ്രതിഭകളെ കണ്ടെത്തി വളർത്താൻ സാധിക്കണം. ഇതിന് തദ്ദേശസ്ഥാപനങ്ങളും കായിക സംഘടനകളും സംസ്ഥാന സർക്കാരും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ആവശ്യം. അന്താരാഷ്ട്ര തലത്തിൽ വലിയ വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്ന കായിക മേഖലയുടെ നേട്ടങ്ങൾ ഇതു വഴി കേരളത്തിനും പ്രയോജനപ്പെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലെ കായിക വികസനം സംബന്ധിച്ച് അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളെ താൽപര്യപൂർവ്വമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ചർച്ചയിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഫിഫ മുൻ സൗത്ത് സെൻട്രൽ ഡെവലപ്‌മെൻ ഓഫീസർ ഡോക്ടർ ഷാജി പ്രഭാകരൻ, സ്വീഡിഷ് ഒളിമ്പിക് മെഡൽ ജേതാവ് ജിമ്മി അലക്‌സാണ്ടർ, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

 


കായിക സമ്പദ്ഘടന ത്വരിതപ്പെടുത്തും'; വി. അബ്ദുറഹ്മാൻ

- പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ കോൺഫറൻസ് തീം അവതരിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റിയെടുക്കാൻ ലക്ഷ്യമിട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കോൺഫറൻസ് തീം അവതരിപ്പിച്ചു. 'കായികശേഷി എല്ലാവർക്കും' (Sports for All) എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് കോൺഫറൻസ് തീം അവതരിപ്പിച്ചുകൊണ്ട് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. 'സമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിൽ കായിക മേഖലയെ വളർത്തിയെടുക്കുന്ന നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി 1000 കായിക വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകും. സാമ്പത്തിക രംഗം ത്വരിതപ്പെടുത്തുന്ന നിരവധി അവസരങ്ങൾ കായിക മേഖലയിലുണ്ട്. ഇവ കണ്ടെത്തി കേരളത്തിന്റെ കായിക സമ്പദ്ഘടനയുടെ തോത് 2026ഓടെ 5 ശതമാനത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് ഒരു ശതമാനമാണ്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിച്ച് നാം ഈ ലക്ഷ്യം നേടിയെടുക്കും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, വ്യവ്യസായിക മേഖലയിലുൾപ്പടെ സമഗ്രമായ പരിവർത്തനമാണ് കായിക ഉന്നമനത്തിലൂടെ പ്രതീക്ഷിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങളും വിദഗ്ധരായ പരിശീലകരുടെ സേവനവും ഉറപ്പുവരുത്താനാകും.'- അദ്ദേഹം പറഞ്ഞു.

'ഇന്ത്യൻ കായിക മേഖല ക്രിക്കറ്റിനപ്പുറത്തേക്ക് വളരുകയാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രാജ്യം എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ രാജ്യത്തെ 41 ശതമാനം യുവാക്കളും വേണ്ടത്ര വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരാണെന്ന കണക്കുകൾ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ കായിക മേഖലയിൽ തുടങ്ങുന്ന ഫിറ്റ്‌നസ്, വെൽനെസ്സ് വ്യവസായത്തിന് പ്രാധാന്യമേറെയാണ്. കായിക മേഖലയെ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിച്ച് കായിക വിദ്യാഭ്യാസം നൽകുക എന്നതാണ് ആദ്യപടി. 2023- 24 വർഷത്തെ കേന്ദ്രബജറ്റിൽ 3397.32 കോടി രൂപയാണ് കായിക മേഖലയ്ക്ക് വകയിരുത്തിയത്. വലിയ മേളകളും മത്സരങ്ങളും സംഘടിപ്പിക്കുക വഴി സമ്പദ്ഘടനയ്ക്ക് കൂടുതൽ സംഭാവന നൽകാൻ കായിക മേഖലയ്ക്ക് കഴിയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ഇതിനൊരു ഉദാഹരണമാണ്. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളും കായിക വ്യവസായത്തിന്റെ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്.'- സായ് റീജിയണൽ ഡയറക്ടറും ലക്ഷ്മിഭായ് നാഷണൽ കൊളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പാളുമായ ഡോ. ജി. കിഷോർ പറഞ്ഞു.

കായിക ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളെയും സംരംഭകരേയും പങ്കെടുപ്പിച്ചു പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കായിക നയം രൂപീകരിക്കാനാണ് സർക്കാർ ശ്രമം. കായിക നയത്തിന്റെ കരട് രേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1700 കോടി രൂപയുടെ പദ്ധതികളാണ് കായിക മേഖലയിൽ പൂർത്തീകരിച്ചത്. വിവിധ സെഷനുകളായി നടന്ന ഉച്ചകോടിയിൽ കായിക രംഗത്തെ വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുത്തു. സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാൻ പ്രൊഫസർ വി. കെ. രാമചന്ദ്രൻ, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. പി. അനിൽകുമാർ, കായിക- യുവജനകാര്യ വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐഎഎസ്, ഡയറക്ടർ രാജീവ് കുമാർ ചൗധരി ഐഎഎസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.


PRESS RELEASE- 2

കായിക മേഖലയിലെ നിക്ഷേപം 2027ൽ 100 ബില്യണാകും

തിരുവനന്തപുരം: 2020ൽ രാജ്യത്തെ കായിക മേഖലയിലെ നിക്ഷേപം 27 ബില്യൺ ആയിരുന്നെങ്കിൽ 2027 ആകുമ്പോഴേക്കും അത് 100 ബില്യണായി മാറുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ചൂണ്ടിക്കാട്ടി. 1990ലും 95ലും കേരളം സന്ദർശിച്ചപ്പോൾ കണ്ട കാൽപന്തുകളിയുടെ ആവേശം ഇന്നും ഉണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നു. ബീച്ച് ഫുട്ബോൾ, പാരാ ഫുട്ബോൾ, ഇന്ത്യൻ വിമൻ ഫുട്ബോൾ ലീഗ് എന്നിവയിൽ കേരളമാണ് കിരീടം ചൂടിയതെന്നും പറഞ്ഞു. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്പോട്സ് ഇക്കോണമി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ സ്പോട്സിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ജനങ്ങളുടെ ക്ഷേമം ശാരീരിക ക്ഷമതയിലൂടെ ഉറപ്പാക്കുന്ന കായിക നയമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം വി.കെ രാമചന്ദ്രൻ പറഞ്ഞു. ഇന്നത്തെ കാലത്ത് സ്പോട്സിന് സമ്പദ് വ്യവസ്ഥയിൽ വലിയ സ്വാധീനമാണുള്ളത്. സേവനം, ആരോഗ്യം, വികസനം, സാമ്പത്തികം, സാംസ്‌കാരികം, ടൂറിസം എന്നീ മേഖലകളിലെല്ലാം കായികരംഗത്തിന് വിപുലമായ സംഭാവനകൾ നൽകാനാകും. ചൈനയും കാനഡയും സ്പോട്സ് ഇക്കോണമിയിൽ ഏറെ മുന്നോട്ടുപോയി. ചൈനയിൽ കായിക മേഖലയ്ക്ക് മാത്രമായി പൊതുനയമുണ്ട്. പൊതുജനാരോഗ്യവും കായിക മേഖലയും, ദേശീയ ശാരീരികക്ഷമതാ പരിപാടി, അന്താരാഷ്ട്ര രംഗത്തില്ലാത്ത കായികതാരങ്ങൾക്കും അർഹിക്കുന്ന പരിഗണ നൽകുക അങ്ങനെ വിപുലമായ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. അതുകൊണ്ട് അവരുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകമായി സ്പോട്സ് മാറിയെന്നും സ്പോട്സിലെ വെല്ലുവിളികൾ സമ്പദ് വ്യവസ്ഥയുടേത് കൂടി ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് കായിക രംഗത്തെ കുറിച്ച് വളരെ വിശദമായ റോഡ്മാപ്പാണുള്ളത്. എല്ലാ ജില്ലകളിലും സ്പോട്സ് കോംപ്ളക്സസ് സ്ഥാപിച്ചു. സ്പോട്സ് വകുപ്പും പൊതു-ഉന്നതവിദ്യാഭ്യാസ വകുപ്പും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ കായിക പരിപാടികളും പൊതുജനപങ്കാളിത്തത്തോടെയാണ് സർക്കാർ നടപ്പാക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഫുട്ബോൾ മേഖലയിൽ അനന്തമായ സാധ്യതകളാണുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് അംമ്പയർ കെ.എൻ രാഘവൻ ചൂണ്ടിക്കാട്ടി.സ്വകാര്യ നിക്ഷേപകരുടെ വരവോടെയാണ് സ്പോട്സ് ഇക്കണോമി ശക്തിപ്രാപിച്ചത്. ഐ.എസ്.എല്ലിന്റെ വരവോടെ കേരളത്തിൽ ഫുട്ബോൾ നിക്ഷേപകരുടെ എണ്ണം കൂടി. കൽക്കത്ത ലീഗ് പോലെ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം കേന്ദ്രീകരിച്ച് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കണം. അതുപോലെ ധാരാളം മാരത്തണുകളും ഇവിടെ നടക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ കൂടുതൽ കൂട്ടയോട്ടങ്ങൾ സംഘടിപ്പിക്കണം. ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുത്താൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്തെ സമ്പദ് വ്യവസ്ഥയുടെ 85 ശതമാനം ഇക്കോണമിയും ക്രിക്കറ്റിൽ നിന്നാണെന്നും മറ്റ് കായിക ഇനങ്ങൾ കൂടുതൽ ജനപ്രീയമാക്കിയാൽ വരുമാനം വർദ്ധിക്കുമെന്നും കേരള അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് അൻവർ അമീൻ ചേലാട്ട് വ്യക്തമാക്കി. കേരളത്തിന്റെ ജി.ഡി.പിയിൽ ഫുട്ബോളിന്റെ സംഭാവന ചെറുതല്ല. പ്രാദേശിക കായിക രംഗം ലോക്കൽ ഇക്കണോമിക്ക് നല്ലതാണ്. അതുപോലെ ആയൂർവേദ ആൻഡ് വെൽനെസും കായിക മേഖലയിലെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾ കായിക മേഖലയിൽ നിക്ഷേപം നടത്തണമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ആവശ്യപ്പെട്ടു. 75,000 കോടി രൂപയാണ് പ്രവാസികൾ നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നത്. അതിന്റെ സിംഹഭാഗവും ഉപഭോക്തൃ, നിർമ്മാണ മേഖലയിലാണ് നിക്ഷേപിക്കുന്നത്. ബാക്കിയുള്ളത് ഉപയോഗിക്കാതെ കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ ടെക്നോളജി സ്പോട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്നോളജി സ്പോട്സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്പോട്സ് ഇൻഡസ്ട്രി എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടെക്നോളജി ഓരോ കായിക മേഖലയിലും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ കായിക മേഖലയ്ക്ക് പ്രയോജനപ്പെടും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിലാണ്. ഇതും സഹായകമാകും. വീഡിയോ ഗെയിം കയറ്റുമതിയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കായിക പരിശീലനത്തിനും സാങ്കേതികവിദ്യ ഉപയോഗിക്കും. സ്പോട്സ് അപ്പാരൽ മാനുഫാക്ച്ചറിങ് യൂണിറ്റിലും കേരളം ഫോക്കസ് ചെയ്യുന്നുണ്ട്. അതുപോലെ ഇൻഡോർ ഗെയിം സാധനങ്ങളുടെ നിർമ്മാണത്തിലും സംഭാവന നൽകാനാകും. സംസ്ഥാന സ്പോട്സ് ഇൻഡസ്ട്രി മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്പോട്സ് ഇൻഡസ്ട്രിക്ക് വേണ്ട പിന്തുണ നൽകുമെന്ന് നിവ്യ സ്പോട്സ് സിഇഒ രാജേഷ് ഖരാബന്ദ ഉറപ്പുനൽകി. താഴേതട്ടിലുള്ള കളിക്കാർക്കും നല്ല കായിക ഉത്പന്നങ്ങൾ ലഭിക്കണം എന്നതാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദഹം വ്യക്തമാക്കി. ഇംഗ്ലീഷ് അത്ര വശമില്ലാതിരുന്നിട്ടും യു.കെയിൽ പരിശീലകന്റെ ലൈസൻസ് നേടിയ കഥയാണ് പാട്രിക് സർക്കാർ പറഞ്ഞത്. യു.കെയിൽ ഫാസ്റ്റ് സ്പോട്സ് ആൻഡ് മാനേജ്മെന്റ് ലീഡ്സ് എന്ന പിരിശീലന സ്ഥാപനം നടത്തുകയാണ് അദ്ദേഹം. അണ്ടർ 18 ഫുട്ബോൾ പരിശീലകനായാണ് പാട്രിക് ഈ മേഖലയിൽ തുടക്കം കുറിച്ചത്. അത് വലിയ പാഠമായി. നല്ല കായികതാരങ്ങളെ വാർത്തെടുത്താൽ നല്ല വരുമാനമുണ്ടാക്കാം. വലിയ അവസരങ്ങളാണ് എല്ലാ കായിക മേഖലയിലുമുള്ളത്. യു.കെയുടെ ഇക്കോണമിയിൽ വർഷന്തോറും 39 ബില്യണാണ് സ്പോട്സ് രംഗം സംഭാവന നൽകുന്നത്. ഇന്ത്യയിൽ സ്പോട്സ് യൂണിവേഴ്സിറ്റി വളരെ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 200 മില്യൺ ആളുകളാണ് സ്പോട്സ് സാധനങ്ങൾ ഓൺലൈനിലൂടെ വാങ്ങുന്നതെന്ന് ഹൈവ് സ്പോട്സ് സിഇഒ രാകേഷ് രാജീവ് പറഞ്ഞു. ഐഎസ്എൽ കാണുന്നതിൽ 60 ശതമാനം കാണികളും സ്ത്രീകളും കുട്ടികളുമാണെന്ന് ഡാറ്റാകൾ വ്യക്തമാക്കുന്നു. സ്പോട്സ് മേഖലയിലെ ഡിജിറ്റൽ ഇക്കോണമി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 600 ബില്യണാണ് ആഗോള ഇൻഡസ്ട്രിയുടെ വളർച്ച. കായിക രംഗത്തെ വരുമാനം സിനിമ, വിനോദ വ്യവസായത്തേക്കാൾ അഞ്ച് മടങ്ങ് വലുതാണ്. സ്പോട്സ് അസോസിയേഷനുകൾ ഇന്ത്യൻ സ്പോട്സ് ഉത്പന്നങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് എന്നിവരും സംസാരിച്ചു.

അന്താരാഷ്ട്ര കായിക ഉച്ചകോടി: ബോക്‌സിങ് മത്സരങ്ങൾ നടന്നു

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ISSK) രണ്ടാം ദിനത്തിൽ ത്രസിപ്പിക്കുന്ന ആവേശം വിതറി ബോക്‌സിങ് മത്സരങ്ങൾ അരങ്ങേറി. ഇന്ത്യൻ ബോക്‌സിങ് കൗൺസിലിന്റെ സഹകരത്തോടെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോൺഫയർ ക്ലബ്ബാണ് ബോക്‌സിങ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തമിഴ്‌നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 70 ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ മത്സരത്തിൽ പങ്കെടുത്തത്. ആൺകുട്ടികൾക്കും പെൺകുട്ടികളും പങ്കെടുത്ത മത്സരത്തിൽ 52 കിലോ മുതൽ 90 കിലോ വരയുള്ളവർക്കായി വിവിധ കാറ്റഗറികളിലായി മത്സങ്ങൾ സംഘടിപ്പിച്ചത്. മൂന്ന് മിനിറ്റ് വീതമുള്ള നാല് റൗണ്ടുകളിലാണ് മത്സരം സംഘടിപ്പിച്ചത്.