തിരുവനന്തപുരം : കായിക വിനോദങ്ങളുടെ താഴെക്കിടയിലെ ശാക്തീകരണം നമ്മുടെ സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരിയുടെ വിപത്തിനെ നേരിടാൻ സഹായിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ 'താഴെത്തട്ടിലെ കായിക വികസനം' എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യസാഹോദര്യം വളർത്താൻ മൈതാനങ്ങൾക്കും കായിക വിനോദങ്ങൾക്കും സാധിക്കും. ഗ്രാമീണ കായിക മേഖലക്ക് പുത്തനുണർവ് നല്കാൻ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഇടപെടാൻ സാധിക്കും.ചെറുപ്പത്തിലേ പ്രതിഭകളെ കണ്ടെത്തി വളർത്താൻ സാധിക്കണം. ഇതിന് തദ്ദേശസ്ഥാപനങ്ങളും കായിക സംഘടനകളും സംസ്ഥാന സർക്കാരും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ആവശ്യം. അന്താരാഷ്ട്ര തലത്തിൽ വലിയ വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്ന കായിക മേഖലയുടെ നേട്ടങ്ങൾ ഇതു വഴി കേരളത്തിനും പ്രയോജനപ്പെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലെ കായിക വികസനം സംബന്ധിച്ച് അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളെ താൽപര്യപൂർവ്വമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ചർച്ചയിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഫിഫ മുൻ സൗത്ത് സെൻട്രൽ ഡെവലപ്‌മെൻ ഓഫീസർ ഡോക്ടർ ഷാജി പ്രഭാകരൻ, സ്വീഡിഷ് ഒളിമ്പിക് മെഡൽ ജേതാവ് ജിമ്മി അലക്‌സാണ്ടർ, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.