തിരുവനന്തപുരം: കൊച്ചിയെ സ്പോർട്സ് ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ദീർഘകാല ലക്ഷ്യത്തോടെ ആരംഭിച്ച ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സംസ്ഥാന ടൂറിസം വകുപ്പ് സഹകരിക്കുന്നു. കൊച്ചി ആസ്ഥാനമായ ക്ലിയോസ്‌പോർട്‌സാണ് ഫെബ്രുവരി 11-ന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ സംഘടിപ്പിക്കുന്നത്.

സ്പോർട്സ് ടൂറിസം ഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തുന്നതിനായി തുടക്കംകുറിച്ച ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ വൻ വിജയമാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് ക്ലിയോസ്പോർട്സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തത്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന പങ്കാളിത്തമുള്ള പരിപാടിയായി മാരത്തൺ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി ബന്ധപ്പെട്ട് വരും വർഷങ്ങളിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന വിനോദസഞ്ചാര പരിപാടി രൂപപ്പെട്ടു വരാനുള്ള സാധ്യതയുണ്ടെന്ന് ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി നായർ, അനീഷ് പോൾ എന്നിവർ പറഞ്ഞു. ഇതുകൊച്ചിയെ ഒരു പ്രമുഖ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള തങ്ങളുടെ ലക്ഷ്യത്തിന് കരുത്ത് പകരും. കേരള ടൂറിസവുമായുള്ള പങ്കാളിത്തം ഇതിന് ഏറെ സഹായകരമാകുമെന്നും അവർ പ്രത്യാശിച്ചു.

 

42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ റൺ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങൾക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാർക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വേണ്ടി സ്‌പെഷ്യൽ റൺ കാറ്റഗറി ഉൾപ്പെടുത്തിയിട്ടുണ്ട്. രക്ഷ സൊസൈറ്റിയുമായി ചേർന്നാണ് ഒരു കിലോമീറ്റർ സ്പെഷ്യൽ റൺ നടക്കുക. ഇന്ത്യൻ അത്ലറ്റുകൾക്കൊപ്പം ഇത്തവണ വിദേശ അത്ലറ്റുകളും മാരത്തണിൽ പങ്കെടുക്കും. ഓൺലൈൻ രജിസ്‌ട്രേഷന് www.kochimarathon.inസന്ദർശിക്കുക.