കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന കേന്ദ്ര ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള ഭരണകക്ഷിയുടെ പ്രകടനപത്രികയായി മാറിയെന്നും പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതൊന്നും ബജറ്റിൽ നിർദ്ദശിക്കുന്നില്ലെന്നും കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ വി. സി. സെബാസ്റ്റ്യൻ പറഞ്ഞു.

ഒരു കോടി വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റുകളും 300 യൂണിറ്റ് വൈദ്യുതി സൗജന്യവും അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാനങ്ങൾക്ക് പലിശരഹിതവായ്പ തുടരുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. ക്ഷീരകർഷകർക്കായി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകിയെന്ന അവകാശവാദം സർക്കാർ രേഖകളിൽ മാത്രമാണ്.

പ്രതിസന്ധി നേരിടുന്ന റബറുൾപ്പെടെയുള്ള കാർഷികമേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന ക്രിയാത്മക നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. അനിയന്ത്രിതമായ കാർഷികോല്പന്ന ഇറക്കുമതി നിയന്ത്രിക്കുവാൻ നടപടികളുമില്ല. അതേസമയം പുത്തൻ വ്യാപാരക്കരാറുകളുയർത്തുന്ന കാർഷികമേഖലയിലെ വെല്ലുവിളി ധനകാര്യമന്ത്രി ബോധപൂർവ്വം വിസ്മരിച്ചു. 2022ൽ കർഷക വരുമാനം ഇരട്ടിയാക്കുമെന്ന 2016 ലെ പ്രഖ്യാപനം പരാജയപ്പെട്ട് കാർഷികത്തകർച്ച 2024ലും തുടരുന്നു.

ഗ്രാമീണജനത ജീവിക്കാനായി കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേയ്ക്കും യുവതലമുറ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേയ്ക്കും പലായനം തുടരുമ്പോൾ ഇവരെ സംരക്ഷിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളോ പദ്ധതിവിഹിതമോ ഇടക്കാല ബജറ്റിലില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.