വാഷിങ്ടൺ ഡി.സി.: ജോർജ് ഫ്ളോയ്ഡ് കേസ്സിന്റെ വിധി വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമലഹാരിസും അഭിപ്രായപ്പെട്ടു.ഏപ്രിൽ 20ന് കേസ്സിന്റെ വിധി പുറത്തുവന്നതിനുശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.

രാവിലെ മുതൽ കേസ്സിന്റെ വിധി കേൾക്കുവാൻ കാതോർത്തിരുന്ന പ്രസിഡന്റ്, ജോർജ് ഫ്ളോയ്ഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നതായി പ്രസ്താവനയിറക്കിയിരുന്നു.

മിനിയാപോളീസ് പൊലീസ് ഓഫീസർ സെറക്ക് ഷൗമിന്റെ കാൽമുട്ടുകൾക്കിടയിൽ കഴുത്തുഞെരിക്കപ്പെട്ട് ദയനീയമായി പിടഞ്ഞു മരിച്ച കേസ്സിൽ ഓഫീസർക്കെതിരെ ചാർജ്ജു ചെയ്തിരുന്ന മൂന്നു വകുപ്പുകളിലും(സെക്കന്റ് ഡിഗ്രി, തേഡ് ഡിഗ്രി മർഡർ, മാൻസ്ലോട്ടർ) പ്രതി കുറ്റക്കാരനാണെന്ന് പന്ത്രണ്ടംഗ ജൂറി വൈകീട്ട് കണ്ടെത്തി. തുടർന്ന് ജഡ്ജി ശിക്ഷ വിധിക്കുന്നതിനായി കേസ്സു മാറ്റിവെച്ചു. കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ഡെറക്കിനെ കയ്യാമം വെച്ചു ജയിലിലേക്ക് മാറ്റി. 45 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ് ഇയാൾക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്.

വിധി വന്ന ഉടനെ ഫ്ളോയ്ഡിന്റെ കുടുംബാംഗങ്ങളെ പ്രസിഡന്റും, വൈസ് പ്രസിഡന്റും ഫോണിൽ വിളിച്ചു ആശ്വസിപ്പിച്ചു.
നാം ഇവിടെ നിറുത്തുന്നില്ല, നിറത്തിന്റെ, വർഗ്ഗത്തിന്റെ, ന്യൂനപക്ഷത്തിന്റെ നേരെ നടക്കുന്ന അക്രമ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള രാഷ്ട്രത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

പകൽ വെളിച്ചത്തിൽ സ്ഥലകാല ബോധം നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതക്കു മുമ്പിൽ ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ഫ്ളോയ്ഡിന്റെ പത്തുമിനിട്ടു നേരത്തെ വീഡീയൊ പകർത്തി ലോക ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവതിയുടെ ധീരതയേയും ബൈഡൻ പ്രശംസിച്ചു. ഫ്ളോയ്ഡിന്റെ മരണത്തെ തുടർന്ന് രാജ്യത്താകമാനം പൊട്ടിപുറപ്പെട്ട ആക്രമപ്രവർത്തനങ്ങളും, പ്രതിഷേധങ്ങളും രാജ്യത്തിനും, പൊലീസ് ഡിപ്പാർട്ട്മെന്റിനും അപമാനകരമായിരുന്നുവെന്നും ബൈഡൻ പറഞ്ഞു.