വാഷിങ്ടൺ: വിജയത്തിന് തൊട്ടരുകിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുകയാണ് ജോ ബൈഡൻ. ബൈഡൻ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഓരോ ക്യാംപിലും കാണാം. റിപ്പബ്ലിക്കൻ കോട്ടകൾ തകർത്തെറിഞ്ഞ് കുതിക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. വൈറ്റ് ഹൗസിലേക്ക് ട്രംപോ ബൈഡനോ എന്ന് നിർണ്ണയിക്കുന്ന പെൻസിൽവാനിയയിൽ ബൈഡൻ ഇതിനകം വൻ ഭൂരിപക്ഷം ഉയർത്തി കഴിഞ്ഞു. ബൈഡന് വിജയിക്കാൻ ഇനി 20 ഇലക്ടൊറൽ വോട്ടുകൾ മാത്രം മതി.

ട്രംപിനെ തകർത്തെറിഞ്ഞ് പെൻസിൽവാനിയയിൽ വിജയിച്ച് മുന്നേറുന്ന ബൈഡന് ഇനി അത് നിഷ്പ്രയാസം സാധിക്കും. രണ്ട് വിധത്തിലുള്ള വിജയ സാധ്യതകളാണ് ബൈഡന് മുന്നിലുള്ളത്. പെൻസിൽവാനിയ പിടിച്ചടക്കിയാൽ തന്നെ അദ്ദേഹത്തിന് 20 വോട്ടുകളും ലഭിക്കും. പിന്നെ അരിസോണയിലെയോ നെവദയിലെയൊ വിജയത്തിന്റെ ആവശ്യം പോലും വരുന്നില്ല. എന്നാൽ അരിസോണയിൽ വിജയിക്കുകയാണെങ്കിൽ അവിടെ 11 ഇലക്ടൊറൽ വോട്ടുകളാണ് ഉള്ളത്. നെവദയിൽ ആറ് ഇലക്ടൊറൽ വോട്ടുകളുമുണ്ട്. അതിനാൽ ഈ രണ്ട് സംസ്ഥാനങ്ങളും വിജയിച്ചാൽ പെൻസിൽവാനിയയിലെ വിജയത്തിന്റെ ആവശ്യവും വരുന്നില്ല. അതുകൊണ്ട് തന്നെ എത്ര കൂട്ടിയാലും കുറച്ചാലും ബൈഡന്റെ വിജയ സാധ്യതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

പെൻസിൽവാനിയയിൽ ട്രംപിന തകർത്തെറിഞ്ഞ ബൈഡന്റെ ലീഡ് നില 14,500 കടന്നു. നെവദയിലും അരിസോണയിലും ജോർജിയയിലും വിജയ സാധ്യത ഏറി. ഇഥിന് പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ബൈഡൻ തീരുമാനിച്ചത്. എന്നാൽ ബൈഡന്റെ ഈ നീക്കം ട്രംപിനെ കോപാകുലനാക്കിയിട്ടുണ്ട്. അതേ സമയം തന്റെ തോൽവി ഇനിയും അംഗീകരിക്കാത്ത ട്രംപിനെ കാര്യങ്ങൾ എങ്ഹനെ പറഞ്ഞ് മനസ്സിലാക്കുമെന്ന പ്രതിസന്ധിയിലാണ് ട്രംപ് ക്യാംപിലുള്ളവർ. നിരവധി സ്റ്റേറ്റുകളിൽ വീണഅടും വോട്ടെണ്ണൽ നടത്തണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുയാണ് ട്രംപ്. വോട്ടെണ്ണലിൽ തിരിമറി നടന്നതായി ആരോപിച്ച് കോടതി കയറാനൊരുങ്ങുകയാണ് ട്രംപ്. അതേസമയം ജോർജിയയിൽ വീണ്ടും വോട്ടെണ്ണും.

അതേസമയം തന്റെ സ്‌റ്റേറ്റായ ഡെലവറയിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പും ബൈഡൻ നടത്തി കഴിഞ്ഞു. വിൽമിങ്ടണിലെ ചേസ് സെന്ററിലെ തുറന്ന സ്റ്റേജിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം ആയി. ഏത് നിമിിഷും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. ടിവി ചാനലുകാരും ഇവിടെ കാത്തിരിപ്പിലാണ്. അമേരിക്ക മാത്രമല്ല ലോകം മുഴുവനും നിർണ്ണായകമായ ആ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ്. എന്നാൽ വോട്ടെണ്ണൽ വളരെ മന്ദഗതിയിലാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.

പെൻസിൽവാനിയയിലെ ഡെമോക്രാറ്റ് പാർട്ടിക്ക് പ്രാബല്യമുള്ള ഫിലാഡെൽഫിയയിലെ മെയിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് ബൈഡന്റെ ലീഡ് നില ഉയർന്നത്. 30000 വോട്ടുകൾ മാത്രമാണ് ഇനി ഫിലാഡെൽഫിയയിൽ എണ്ണാൻ ബാക്കിയുള്ളത്.തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപും ബൈഡനും ഒരുപോലെ കളത്തിലറങ്ങിയ പ്രധാന സംസ്ഥാനങ്ങളിലൊന്നായിരുന്നു പെനിസിൽവാനിയ. 20 ഇലക്ടറൽ കോളേജ് വോട്ടുകൾ ഉള്ള സംസ്ഥാനത്ത് ബൈഡൻ തെരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്നത്തെ രാത്രിയിൽ പോലും പ്രചരണ റാലി നടത്തിയിരുന്നു. പെൻസിൽവാനിയക്കു സമാനമായി ജോർജിയയിലും ബൈഡൻ വിജയക്കുതിപ്പിലാണ്.

അവസാന ലാപ്പിൽ നിലവിൽ 264 ഇലക്ടറൽ സീറ്റ് ലഭിച്ച ബൈഡൻ ഇപ്പോൾ നെവാദ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറൽ വോട്ടുകൾ കൂടി ഉറപ്പിച്ചു.പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്. ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാവും ലഭിക്കുക. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. നേരിയ വോട്ട് വ്യത്യാസമായതിനാൽ ഇവിടെ വീണ്ടും വോട്ടെണ്ണേണ്ടി വന്നേക്കാം.

നെവാദയിൽ 84 ശതമാനം വോട്ടെണ്ണിയപ്പോൾ ബൈഡന് 604251 വോട്ടും ട്രംപിന് 592813 വോട്ടുമാണ് ലഭിച്ചത്. ആറ് ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. പെൻസിൽവാനിയയിൽ 98 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 3295327 വോട്ട് ബൈഡന് ലഭിച്ചു. 3289731 വോട്ട് ട്രംപിനും ലഭിച്ചു. ലീഡ് നിലനിർത്തിയാൽ ഇവിടെയുള്ള 20 ഇലക്ടറൽ വോട്ടും ബൈഡന് ലഭിക്കും. നോർത്ത് കരോലിനയിൽ മാത്രമാണ് ട്രംപ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറൽ വോട്ടുകൾ കിട്ടിയാലും ട്രംപിന് 229 ഇലക്ടറൽ വോട്ടുകൾ മാത്രമേ ആകെ ലഭിക്കൂ. ട്രംപിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ പാതിയിൽ നിർത്തിയതടക്കം എല്ലാ കാര്യങ്ങളും ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിളകിയെന്ന സൂചന തന്നെയാണ്.

തപാൽ വോട്ടുകൾ ഇപ്പോഴും പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. ഇത് ബൈഡൻ പക്ഷത്തിന് തന്നെയാണ് കരുത്തേകുന്നത്. ജോർജിയക്ക് പുറമെ റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ് അരിസോണയും. ഇതും റിപ്പബ്ലിക്കൻസിന്റെ കോട്ടയായാണ് അറിയപ്പെട്ടത്. 11 ഇലക്ടറൽ വോട്ടുകൾ ഉള്ള അരിസോണയിൽ ആദ്യം മുതൽ ബൈഡനാണ് ലീഡ് ചെയ്തത്. ഇവിടെ ബൈഡൻ ജയിക്കും എന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്സ് ന്യൂസും ബൈഡൻ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.

എന്നാൽ സ്വന്തം പാർട്ടിയിൽനിന്നുപോലും എതിർപ്പ് ഉണ്ടായിട്ടും ട്രംപ് ഇപ്പോഴും പറയുന്നത് വോട്ടെണ്ണൽ നിർത്തണമെന്നും വ്യാപകമായ ക്രമക്കേട് നടന്നുവെന്നുമാണ്. ഇതോടെ അമേരിക്കയിൽ പരക്കെ സംഘർഷ സാധ്യതയും നിലനിൽക്കയാണ്.