കൊച്ചി: ഒരു പ്രതിസന്ധിയുമില്ലാതെ കടന്നു പോവുകയായിരുന്നു ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസൺ ത്രി. സീണൺ ടുവിൽ ചർച്ചകൾ ഏറെ ഉണ്ടായെങ്കിലും കോവിഡു കാരണം പാതിവഴിച്ച് ബിഗ് ബോസ് ഉപേക്ഷിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് സീസൺ ത്രീയിൽ ചർച്ച തുടങ്ങിയത്. എല്ലാം കൺട്രോളിൽ ആയെന്ന് ഉറപ്പിച്ച് ചിത്രീകരണവും തുടങ്ങി. സീസൺ ത്രി പത്താഴ്ചയിലേക്കും കടന്നു. ഇതിനിടെ വീണ്ടും ലോക്ഡൗണിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. സംസ്ഥാനങ്ങൾക്കിടയിൽ യാത്രാ വിലക്കും വരുന്നു. ഇതോടെ കൊച്ചിയിലുള്ള മോഹൻലാലിന് അടുത്ത ആഴ്ച ചെന്നൈയിൽ എത്താനാകുമോ എന്ന ആശങ്കപോലും സജീവം.

ഈ സാഹചര്യത്തിൽ ബദൽ മാർഗങ്ങളെ കുറിച്ച് ആലോചിക്കുകയാണ് ഏഷ്യാനെറ്റ്. ബിഗ് ബോസ് ഹൗസിലുള്ളവർ അവിടെ തന്നെ തുടരും. സെറ്റിലുള്ളവരും കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിക്കും. എങ്ങനേയും ഒരു മാസം കൂടി ഷൂട്ടിങ് മുമ്പോട്ട് കൊണ്ടു പോകാനാണ് ശ്രമം. ലോക്ഡൗൺ എത്തിയാൽ പോലും പ്രശ്‌നമുണ്ടാകാതിരിക്കാൻ ഏഷ്യാനെറ്റ് സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ്. ബിഗ് ബോസ് ഹൗസിലെ കാര്യങ്ങൾ ചെന്നൈയിൽ അതുപോലെ നടക്കും. ബിഗ് ബോസിലെ അവതാരകനായ മോഹൻലാൽ ശനിയും ഞായറും കൊച്ചിയിൽ നിന്ന് മത്സാർത്ഥികളുമായി തൽസമയം സംവദിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്തുകൊച്ചിയേയും ചെന്നൈയേയും കണക്ട് ചെയ്യിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാനാണ് ആലോചന.

ചെന്നൈയിലും കൊച്ചിയിലും നിലവിൽ ലോക് ഡൗൺ ഇല്ല. എന്നാൽ വിമാന സർവ്വീസ് ഉൾപ്പെടെ എല്ലാം റദ്ദാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്താൻ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് പ്രതിസന്ധിയുണ്ടായാലും കൊച്ചിയേയും ബിഗ് ബോസ് ഹൗസിനേയും ബന്ധിപ്പിക്കുന്ന ലിങ്കുണ്ടാക്കാനുള്ള തീരുമാനം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ ലാൽ കൊച്ചിയിൽ നിന്ന് ബിഗ് ബോസിൽ തൽസമയം എത്തും. ചെന്നൈയിലും ലാലിന് വീണ്ടുണ്ട്. ബറോസിന്റെ ചിത്രീകരണ തിരക്കുകൾ ഉള്ളതിനാൽ കൊച്ചിയിൽ തുടരേണ്ടത് ലാലിന് അനിവാര്യതയാണ്. ഇത് കൂടി മനസ്സിലാക്കിയാണ് കൊച്ചിയിൽ നിന്ന് ബിഗ് ബോസ് ഹൗസുമായി സംവദിക്കാനുള്ള തൽസമയ സംവിധാനം ഏഷ്യാനെറ്റ് ഒരുക്കുന്നത്.

ബിഗ് ബോസ് ഷോയിലെ ഏറ്റവും കൗതുകമുണർത്തുന്ന എപ്പിസോഡുകളിലൂടെയാണ് കടന്നു പോകുന്നത്. ഓപ്പൺ നോമിനേഷനും തുടങ്ങി. പ്രേക്ഷകരും നല്ല രീതിയിൽ സ്വീകരിച്ചു. മറ്റ് പ്രശ്‌നങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ഈ സീസൺ പൂർത്തിയാക്കാനാണ് ഏഷ്യാനെറ്റിന്റെ ശ്രമം. സോഷ്യൽ മീഡിയയിലും ബിഗ് ബോസ് ചർച്ചകൾ നിറയുന്നു. രണ്ടാം സീസൺ പോലെ മൂന്നിനും പാതിവഴിക്ക് നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് ഭാവിയിലും ഈ ഷോയെ ബാധിക്കുമെന്ന ചിന്ത ഏഷ്യാനെറ്റിനുണ്ട്. അതുകൊണ്ടാണ് നൂറു ദിവസങ്ങൾ പൂർത്തിയാക്കാൻ പലവിധ ആലോചനകൾ ഏഷ്യാനറ്റെ നടത്തുന്നത്.

കഴിഞ്ഞ ദിവസത്തെ നോമിനേഷനിൽ കൗതുകമുണർത്തിയ നോമിനേഷനുകൾ മണിക്കുട്ടനും കിടിലം ഫിറോസും നടത്തിയവയായിരുന്നു. സൂര്യയാണ് മണിക്കുട്ടൻ നോമിനേറ്റ് ചെയ്ത ഒരാൾ. തന്നോട് പ്രണയമാണെന്ന് സൂര്യ പറയുന്നതിലുള്ള തന്റെ സംശയം മണിക്കുട്ടൻ പരസ്യമായി പ്രകടിപ്പിച്ചു. വളരെ കണിശമായ വാക്കുകളോടെയായിരുന്നു ഫിറോസിന്റെയും നോമിനേഷൻ. ശാരീരിക അവസ്ഥയെക്കുറിച്ച് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ഡിംപലിനെ ഫിറോസ് നോമിനേറ്റ് ചെയ്തത്. ആക്റ്റീവ് അല്ലെന്നു പറഞ്ഞ് അനൂപിനെയും നോമിനേറ്റ് ചെയ്തു. റംസാന്റെ പക്കലുള്ള നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിക്കാമായിരുന്ന അവസാന ആഴ്ച ഇതായിരുന്നു.

റംസാൻ നോമിനേഷനിൽ ഇല്ലാത്തതിനാൽ അത് മറ്റാർക്കെങ്കിലും കൊടുക്കുന്നുവോ എന്ന് ബിഗ് ബോസ് ചോദിച്ചു. എന്നാൽ സ്വന്തം അധ്വാനം കൊണ്ട് ലഭിച്ച നോമിനേഷൻ ഫ്രീ കാർഡ് ആർക്കും കൊടുക്കുന്നില്ലെന്നായിരുന്നു റംസാന്റെ മറുപടി. അങ്ങനെ നാടകീയതകളിലൂടെയാണ് ഓരോ ദിനവും ബിഗ് ബോസിൽ കടന്നു പോകുന്നത്.