ബീഹാർ: പൊലീസുകാർ ട്രാഫിക് അല്ലെങ്കിൽ വി.ഐ.പി/ വി.വി.ഐ.പി ജോലിക്കിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ സജീവമാകരുതെന്നും ബിഹാർ പൊലീസ് മേധാവിയുടെ ഉത്തരവ്. ബിഹാർ ഡിജിപി എസ് കെ സിംഗാൾ ചൊവ്വാഴ്ച സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഉത്തരവ് നൽകിയത്.

'നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസുകാർ ജോലിക്കിടെ അവരുടെ സ്മാർട്ട്‌ഫോണുകളിൽ കളിക്കുന്നതിന്റെയും പരസ്പരം സന്ദേശമയക്കുന്നതിന്റെയും ഫോണിൽ സംസാരിക്കുന്നതിന്റെയും തിരക്കിലാണെന്ന് കാണാൻ സാധിക്കും. അതാണവരുടെ പ്രധാന ജോലിയെന്നാണ് തോന്നുക.' - ഉത്തരവിൽ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥരോ ഓഫീസർമാരെ ഈ ഉത്തരവ് ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ വ്യാപൃതരാണെന്ന വ്യാപക പരാതിയെത്തുടർന്നാണ് പൊലീസ് മേധാവി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പൊലീസുദ്യോഗസ്ഥർ ക്രമസമാധാന സാഹചര്യങ്ങളോടും ജനങ്ങളുടെ സഹായാഭ്യർഥനകളോടും പ്രതികരിക്കാൻ തയാറാകണമെന്നും ഡ്യൂട്ടി സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും ഡി.ജി.പി ഉത്തരവിൽ ആവശ്യപ്പെടുന്നു