പാറ്റ്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ചിലര് നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും പ്രായം കൂടിയയാളും പ്രതിയായ കേസുകളുടെഎണ്ണവുമെല്ലാം ഇത്തരത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥാനാർത്ഥി ഇപ്പോൾ മുന്നിലാണ്. ആർ.ജെ.ഡിയുടെ അനന്ത് കുമാർ സിങ്ങാണ് ഏറ്റവും കൂടുതൽ കേസുകളിൽ പ്രതിയായിട്ടുള്ളത്. 38 കേസുകളാണ് സിങ്ങിന്റെ പേരിൽ. മൊകാമ മണ്ഡലത്തിൽ മത്സരിക്കുന്ന അനന്ത് കുമാർ സിങ് നിലവിൽ ലീഡ് ചെയ്യുന്നു.

ബിഹാറിൽ മത്സരിക്കുന്ന ഏറ്റവും ധനികനായ സ്ഥാനാർത്ഥിയാണ് ബി.കെ. സിങ്. 85 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ആർ.എൽ.എസ്‌പി സ്ഥാനാർത്ഥിയായി വാരിസ്‌നഗറിൽ നിന്ന് മത്സരിക്കുന്ന ഇദ്ദേഹം പിന്നിലാണ്.

ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ബിഹാറിൽ മത്സരിക്കുന്ന ആർ.ജെ.ഡി നേതാവായ തേജസ്വി യാദവ്. വൈശാലി ജില്ലയിലെ രഘോപുരിലാണ് തേജസ്വി മത്സരിക്കുന്നത്. ഇവിടെ ഇദ്ദേഹം ലീഡ് ചെയ്യുന്നുണ്ട്. 31 കാരനായ തേജസ്വിയുടെ സിറ്റിങ് സീറ്റ് കൂടിയാണിത്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി യാദവ്.

86കാരനായ ദുലർചന്ദും മത്സരരംഗത്തുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹം നിലവിൽ പിന്നിലാണ്. ഭോരേ മണ്ഡലത്തിലാണ് ദുലർചന്ദ് മത്സരിക്കുന്നത്.