കണ്ണൂർ: തീക്കട്ടയിൽ ഉറുമ്പരിച്ചതു പോലെ കണ്ണൂർ കാൽടെക്സ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ബൈക്ക് അടിച്ചുമാറ്റി മുങ്ങിയ കേസിലെ പ്രതി അറസ്റ്റിലായി. ബേക്കൽ പള്ളിക്കര മഠത്തിന് സമീപം രവിയുടെ മകൻ രമേഷ്(21)ആണ് അറസ്റ്റിലായത്. കൂട്ടു പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ 24ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിന് സമീപം ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന സിവിൽ പൊലീസ് ഓഫിസർ മുരളിയുടെ ബൈക്കാണ് രണ്ടംഗ സംഘം കവർന്നത്. രക്ഷപ്പെട്ട മോഷ്ടാക്കൾ ബൈക്കുമായി പോകുന്നതിനിടെ കണ്ണപുരത്തെ ഒരു കടയിൽ നിന്നും ഉടമയുടെ മൊബെൽ ഫോണും മോഷ്ടിച്ചിരുന്നു.

ഈ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടുപിടിച്ച് പൊലീസ് നടത്തിയ തെരച്ചലിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതി കാസർകോട് ബേക്കലിൽ ഉണ്ടെന്ന് വിവരം ലഭിച്ചത്. പൊലീസ് ചോദ്യം ചെയ്യലിൽ നിരവധി മോഷണങ്ങൾ നടത്തിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്‌ഐ ബിജു പ്രകാശ്, എസ് ഐ. അനീഷ്, ബാബു പ്രസാദ്, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.