തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ യോഗത്തിനെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും നൽകുമ്പോൾ സാമൂഹിക അകലമോ മാസ്‌കോ ഇല്ലാതെ നടത്തിയ പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ബിന്ദു പറഞ്ഞത്. പരിപാടിയിൽ താരങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.സോഷ്യൽ മീഡിയയിലും അമ്മ യോഗത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.

'സാമൂഹ്യഅകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ. കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ.'

ബിന്ദു കൃഷ്ണ കുറിച്ചു. 


കഴിഞ്ഞ ദിവസമാണ് കലൂരിലെ അമ്മ ആസ്ഥാനത്തുവച്ച് അമ്മയുടെ ജനറൽ ബോഡി മീറ്റിങ് നടത്തത്. ചിങ്ങം ഒന്നിന് നടന്ന യോഗത്തിൽ കേരളീയ വേഷത്തിലാണ് താരങ്ങൾ എത്തിയത്. അതിനിടെ മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങിവരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാൽ, ടൊവിനോ തോമസ്, അസിഫ് അലി, അനുശ്രീ, നമിത ഉൾപ്പടെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.