ചെന്നൈ: തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രുക്കളാണ് ബിജെപിയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആരോപിച്ചു. ബിജെപി രാജ്യത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ഇന്ത്യയിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. വിഭജന ശക്തികളുടെ അഭയകേന്ദ്രമാണ് തമിഴ്‌നാടെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്റ്റാലിൻ വിമർശനവുമായി രം​ഗത്തെത്തിയത്.

ജനാധിപത്യ പാർട്ടിയാണ് ഡിഎംകെ. രാജ്യതാത്പര്യം മുൻനിർത്തിയാണ് എക്കാലത്തും പ്രവർത്തിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഡിഎംകെ പ്രക്ഷോഭം നടത്തിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ആയിരുന്നു ആ പ്രക്ഷോഭം. ബിജെപിയുടെ കളിപ്പാവയായി മാറിയ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാരിന്റെ പുറത്തുകയറി അവർ ഡിഎംകെയെ ലക്ഷ്യംവച്ച് നീക്കം നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് ബിജെപി തള്ളിവിട്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും രാജ്യത്തിന്റെ നാനാത്വത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. പല നേതാക്കളെയും വീട്ടുതടങ്കലിൽ ആക്കിയതിനെയും രാഷ്ട്രീയ എതിരാളികളെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിനെയും സ്റ്റാലിൻ പ്രസ്താവനയിൽ വിമർശിച്ചിട്ടുണ്ട്.

ഹിന്ദി അറിയില്ലെന്ന് പറഞ്ഞ ഡിഎംകെ എംപി കനിമൊഴി ഇന്ത്യക്കാരിയാണോ എന്ന ചോദ്യം നേരിടേണ്ടി വന്നതിനെക്കുറിച്ചും അടുത്തിടെ നടന്ന യോഗ വെബിനാറിൽനിന്ന് ഹിന്ദി സംസാരിക്കാത്തവരെ ഒഴിവാക്കിയതിനെക്കുറിച്ചും സ്റ്റാലിൻ വിമർശം ഉന്നയിച്ചിട്ടുണ്ട്. ബിജെപി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വിലയ്ക്കുവാങ്ങാൻ ശ്രമിക്കുകയാണെന്നും ദേശീയ ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ബിജെപി എതിരാണെന്നും സ്റ്റാലിൻ ആരോപിച്ചു.

നേരത്തെ ഓൺലൈനായി നടന്ന തമിഴ്‌നാട് ബിജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് നഡ്ഡ ഡിഎംകെയ്‌ക്കെതിരെ വിമർശം ഉന്നയിച്ചത്. 2021 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ദ്രാവിഡ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകണമെന്ന് അദ്ദേഹം സംസ്ഥാന നേതാക്കളോട് നിർദ്ദേശിച്ചു. ഡിഎംകെ രാജ്യതാത്പര്യങ്ങൾക്കും രാജ്യ വികസനത്തിനും എതിരാണ്. അവർ രാജ്യതാത്പര്യത്തിന് എതിരായ വികാരം ഉണർത്തുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പ്രചാരണ വിഷയമാക്കണമെന്ന് നഡ്ഡ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകി. കശ്മീർ മുതൽ കന്യാകുമാരിവരെ ഇന്ത്യ ഒന്നാണെന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.