ന്യൂഡൽഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയെ വൈറസെന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിങ്. ഉവൈസിയെ തടയാനുള്ള ഏക വാക്സിൻ ന്യൂനപക്ഷ മോർച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മോതിഹാരിയിൽ ന്യൂനപക്ഷ മോർച്ച റാലിയിൽ സംസാരിക്കവെയാണ് രാധാ മോഹൻ സിങ് വിവാദ പരാമർശം നടത്തിയത്.

ഉവൈസിയോട് മുഹമ്മദലി ജിന്നയെപ്പോലെ ആകരുതെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ബിജെപി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിവാദം പരാമർശം കൂടി ഉണ്ടായിരിക്കുന്നുത് .

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച ഉവൈസിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്.

അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം 100 സീറ്റുകളിൽ മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. ബിഹാർ മാതൃകയിൽ യു.പിയിലും നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉവൈസി. 2015ൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി അഞ്ച് സീറ്റുകൾ നേടിയിരുന്നു.