തിരുവനന്തപുരം: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് യൂത്ത്‌കോൺഗ്രസ്. കൃഷ്ണദാസ് നടത്തിയത് ഗാന്ധിനിന്ദ ആണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ഗാന്ധിയെ അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ആർ എസ് എസ് ആയേനെ എന്ന കൃഷ്ണദാസിന്റെ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. യൂത്ത് കോൺഗ്രസിന്റെ ഇന്ത്യാ യുണൈറ്റഡ് പദയാത്ര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വട്ടിയൂർക്കാവ് സ്വാതന്ത്ര്യ സ്മാരക മന്ദിരത്തിനു മുന്നിൽ കെ മുരളീധരൻ എം പി പദയാത്ര ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ക്വിറ്റ് ഇന്ത്യയെ ഒറ്റുകൊടുത്തവരാണ് കേരളം ഭരിക്കുന്നതെന്നും ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാരാണ് ഭാരതം ഭരിക്കുന്നത് എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നുവെന്നാണ് പി.കെ. കൃഷ്ണദാസ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഗാന്ധിക്ക് പറ്റിയ തെറ്റായിരുന്നു നെഹ്റു എന്നും നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്ന ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് പ്രഖ്യാപിച്ചു. ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാന്തവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദാർശനികതലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നെന്നും കുറിപ്പിൽ പറയുന്നു.

പി കെ കൃഷ്ണദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്നു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്ര മോദി.