ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി സ്വരൂപ് ശർമയെ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഡൽഹി നോർത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹ്യത്യയാണെന്നാണ പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കാൻ പൊലീസിനായിട്ടില്ലെന്നാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ 1958 ൽ ജനിച്ച സ്വരൂപ് ശർമ രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ അദ്ദേഹം മണ്ടിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

അടുത്തിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എംപിയാണ് സ്വരൂപ് ശർമ. ഫെബ്രുവരിയിൽ ദാദ്ര നാഗർഹവേലി എംപി മോഹൻ ദേൽക്കറേയും മുംബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.