കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ച് മെഗാ രഥയാത്രയുമായി ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പാർട്ടി രഥയാത്ര സംഘടിപ്പിക്കുന്നത്.പരിവർത്തനയാത്ര എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കുന്നത്. ആദ്യ രഥയാത്ര ഫെബ്രുവരി ആറിന് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും.

294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് രഥയാത്രകൾ നടത്തുക. ദേശീയ നേതാക്കൾ യാത്രകൾക്ക് നേതൃത്വം നൽകും. ഒരു മാസം നീണ്ടുനിൽക്കുന്ന് രീതിയിലാവും യാത്രകൾ സംഘടിപ്പിക്കുക.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ 18 ഇടത്ത് ബിജെപി വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 294 സീറ്റിൽ 200 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ നേരിടാൻ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളെയടക്കം മമത സ്വാഗതം ചെയ്തിരുന്നു. എന്നാൽ മമതയുടെ ആവശ്യം സിപിഎം കോൺഗ്രസ് സഖ്യം തള്ളിയിരുന്നു. കോൺഗ്രസ് സിപിഎം സീറ്റ് ചർച്ചകൾ പുരോഗമിക്കുയാണ്. 200ലേറെ സീറ്റുകളിൽ തീരുമാനമായിട്ടുണ്ട്.