മുംബൈ: രഹസ്യ നിധി ലഭിക്കുമെന്ന് വിശ്വസിച്ച് സ്വന്തം ഭാര്യയെ നരബലി നൽകാൻ ശ്രമിച്ചതിന് യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ജൽനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഒരു വനിതാ തന്ത്രി ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്. യുവാവിന്റെ ഭാര്യ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.

ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിൾ (40), ജീവൻ പിമ്പിൾ എന്നിവരാണ് പിടിയിലായ യുവാക്കൾ. വനിതാ മന്ത്രവാദി സംസ്ഥാനത്തെ ബുൽദാന ജില്ലയിലെ ദുവൽഗാവ് രാജ തഹസിൽ സ്വദേശിനിയാണ്. മഹാരാഷ്ട്രയിലെ മനുഷ്യബലി, ദുരാചാരങ്ങൾ, അഘോരി സമ്പ്രദായങ്ങൾ ബ്ലാക്ക് മാജിക് നിരോധന നിയമപ്രകാരമാണ് മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മദ്യപാനിയായ സന്തോഷ് ഗ്രാമത്തിലെ ശ്മശാനങ്ങൾക്ക് ചുറ്റുമാണ് തന്റെ കൂടുതൽ സമയവും ചെലവിട്ടിരുന്നതെന്നും ഭാര്യയോട് അയാൾ ഇടക്കിടെ രഹസ്യ നിധി ഉടൻ കണ്ടെത്തുമെന്ന് പറയാറുണ്ടായിരുന്നതായും പൊലീസ് ഇൻസ്‌പെക്ടർ രവീന്ദ്ര താക്കറെ പറഞ്ഞു. സെപ്റ്റംബർ 22 ന് രാത്രി, സന്തോഷ് തന്ത്രിയെ തന്റെ വീട്ടിൽ കൊണ്ടുവന്നിരുന്നു. വീട്ടിൽ വെച്ച് ചില പൂജകൾ നടത്തുകയും ചെയ്തു.

അടുത്ത ദിവസം, സന്തോഷ് ഭാര്യ സീമയോട് നിധി കണ്ടെത്തുന്നതിനായി അവളെ നരബലിയായി അർപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞു. പിന്നാലെ, ഭാര്യയെ നിർത്തിക്കൊണ്ട് ചില പൂജകളും മറ്റ് കർമങ്ങളും ചെയ്യാൻ തുടങ്ങി. സീമ എതിർത്തപ്പോൾ അവളെ മർദിക്കുകയും ചെയ്തു. ഭർത്താവിന്റെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് സീമ ഗ്രാമവാസികളിൽ ചിലരോട് പറയുകയും ശേഷം പിതാവിന്റെ സഹായത്തോടെ പൊലീസിൽ അറിയിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്.