ബംഗളൂരു: കർണാടകയിലെ ശിവമോഗക്ക് സമീപം സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് മരണം. ബിഹാറിൽ നിന്നുള്ള തൊളിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് വൻസ്‌ഫോടനമുണ്ടായത്. അബലഗരെ ഗ്രാമത്തിലെ ഹുനസോണ്ടിയിലെ ക്രഷർ യൂണിറ്റിലേക്ക് വന്ന 54 പെട്ടി ജെലാറ്റിൻ സ്റ്റിക് കയറ്റിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ നാലു ജില്ലകളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ശിവമോഗക്ക് സമീപ ജില്ലയായ ചിക്കമംഗളൂരു ഉൾപ്പെടെ വൻ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. 15 കിലോമീറ്റർ ചുറ്റളവിൽ വരെയുള്ള കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ട്.

സംഭവത്തിൽ ഉന്നതതല അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ജന്മദേശം സ്ഥിതി ചെയ്യുന്ന ജില്ലയാണ് ശിവമോഗ.