ന്യൂഡൽഹി: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തെ തുടർന്ന് ശ്രീനഗറിലും പഠാൻകോട്ടിലും അതീവ ജാഗ്രത നിർദ്ദേശം. ജമ്മു സ്ഫോടനത്തിൽ യുഎപിഎ പ്രകാരം ജമ്മു പൊലീസ് കേസെടുത്തു. ഡ്രോൺ ആക്രമണമാണെന്ന നിഗമനത്തെ തുടർന്ന് സംഭവം അന്വേഷിക്കാൻ എയർഫോഴ്സും തീരുമാനിച്ചു. എയർമാർഷൽ വിക്രം സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

ജമ്മു കശ്മീർ വിമാനത്താവളത്തിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിക്കുന്നത്.

എൻഎസ്ജി ബോംബ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തും. ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും പരിശോധന തുടരുകയാണ്. സ്ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യൻ വ്യോമസേന ഉപമേധാവി എച്ച്എസ് അറോറയുമായി സംസാരിച്ചു.

അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.