വെഞ്ഞാറമൂട്: സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആൾ അബദ്ധത്തിൽ സംഭവിച്ച സ്‌ഫോടനത്തിൽ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻ വീട്ടിൽ മുരളീധരൻ (45) ആണ് മരിച്ചത്.

ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് വീടിനുള്ളിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.

ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ ഉച്ചയോടുകൂടി വീട്ടിലേക്ക് വരികയും കയ്യിൽ കരുതിയിരുന്ന സ്ഫോടകവസ്തു കത്തിക്കുകയുമായിരുന്നു. വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായിരുന്നു സ്ഫോടക വസ്തു കൈവശം സൂക്ഷിച്ചതെന്നാണ് വിവരം.

വീട്ടിലേക്ക് കയറുന്നതിനിടെ കാൽതെറ്റി മറിഞ്ഞുവീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാർ ഇറങ്ങിവന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ: സരിത, മക്കൾ: വിഷ്ണു, വിഘ്നേഷ്.