കുവൈത്തിൽ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ടവർക്ക് ബോണസ് നല്കുന്ന ബില്ലിന് അംഗീകാരം. ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും

ബോണസ് അർഹരായവർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ബിൽ. വ്യാഴാഴ്ച ചേർന്ന പാർലിമെന്റ് പ്രത്യേക സെഷനിൽ 65ൽ 61 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു. ബോണസ് വിതരണത്തിനായി ജീവനക്കാരെ മൂന്ന് വിഭാഗമായി തിരിച്ചതായി ധനമന്ത്രി ഖലീഫ ഹമാദ സഭയെ അറിയിച്ചു.

ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളിലെ മുൻനിര പ്രവർത്തകർ, സിവിൽ സർവീസ് കമീഷന് കീഴിലുള്ള സർക്കാർ ഏജൻസികളിലെ ജീവനക്കാർ, പ്രതിരോധ പ്രവർത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികൾ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും.

ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ച കുവൈത്തികളെ രക്തസാക്ഷികളായി കണക്കാക്കും. വിദേശികളുടെ ആശ്രിതർക്ക് ശമ്പളത്തിന്റെ പത്ത് ഇരട്ടി നൽകും. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി വകയിരുത്തിയത്.