മുംബൈ: റോഡ് വീതികൂട്ടൽ നയപ്രകാരം അമിതാഭ് ബച്ചന്റെ ബംഗ്ലാവ് 'പ്രതീക്ഷ'യുടെ ഒരു ഭാഗം മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയേക്കുമെന്ന് റിപ്പോർട്ട്. 2017ൽ നൽകിയ നോട്ടീസിന്റെ തുടർനടപടിയായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ മുന്നോട്ട് പോകുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രതീക്ഷയുടെ ഒരു ഭാഗം ഉടൻ പൊളിച്ചുനീക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റോഡ് വീതികൂട്ടുന്നതിനായി പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിർണ്ണയിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. പദ്ധതിക്ക് ആവശ്യമായ മറ്റ് പ്ലോട്ടുകൾ കോർപ്പറേഷൻ ഏറ്റെടത്തിരുന്നു. ബച്ചന്റെ ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്തിന്റെ മതിലിരിക്കുന്ന സ്ഥലമടക്കം ഏറ്റെടുത്തിരുന്നു.

അമിതാഭ് ബച്ചനും രാജ്കുമാർ ഹിരാനിയും ഉൾപ്പെടെ ഏഴ് പേർക്ക് 2017ൽ റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രയാൻ മിറാൻഡയാണ് ഇപ്പോൾ പ്രശ്‌നം ഉന്നയിച്ചത്. പ്രശ്നത്തിൽ മുൻസിപ്പൽ കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്നും മിറാൻഡ ആരോപിച്ചു.

' റോഡ് വീതികൂട്ടൽ നയപ്രകാരം 2017 ൽ അമിതാഭ് ബച്ചന് ബിഎംസി നോട്ടീസ് നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നോട്ടീസ് നൽകിയിട്ടും എന്തുകൊണ്ടാണ് ആ ഭൂമി ബിഎംസി എടുക്കാത്തത്? ഒരു സാധാരണക്കാരന്റെ ഭൂമിയായിരുന്നുവെങ്കിൽ, ബിഎംസി അത് ഉടനടി ഏറ്റെടുക്കുമായിരുന്നു. നോട്ടീസ് നൽകിയ ശേഷം റോഡ് വീതികൂട്ടൽ പദ്ധതിക്ക് അപ്പീൽ ആവശ്യമില്ല' - കൗൺസിലർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.