ലണ്ടൻ: ഈസ്റ്റർ ദിനത്തിൽ ഒരു കുടുംബത്തിന് മറക്കാനാകാത്ത ദുരന്തസ്മരണകളേകി ഒരു കാറപകടം. ഇന്നലെ ഉച്ചതിരിഞ്ഞ് പടിഞ്ഞാറൻ മിഡ്ലാൻഡ്സിലെ ബ്രൗൺഹില്ലിൽ നടന്ന കാർ അപകടത്തിൽ രാണ്ടാഴ്‌ച്ച മത്രം പ്രായമുള്ള ഒരു കുരുന്നിന്റെ ജീവനാണ് പൊലിഞ്ഞത്. കുഞ്ഞിന്റെ അമ്മയെ ഭിത്തിയോട് ചേർത്ത് ഇടിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ബി എം ഡബ്ല്യൂ കാർ ഈ കുഞ്ഞിനെയും അമ്മയേയും ഇടിക്കുന്നതിനുമുൻപായി ഹൈസ്ട്രീറ്റിൽ മറ്റൊരു കാറുമായും കൂട്ടിയിടിച്ചിരുന്നു.

പേവ്മെന്റിലൂടെ ഒരു പ്രാമിലായിരുന്നു ഈ കുഞ്ഞിനെ അമ്മ കൊണ്ടുപോയിരുന്നത്. അപകടത്തിൽ സാരമായ പരിക്കുകൾ ഏറ്റ കുരുന്നിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു ശേഷം അമ്മ അലറിക്കരയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പാഞ്ഞുവന്ന ഒരു കാർ ഈ കുഞ്ഞ് കിടന്നിരുന്ന പ്രാമിനെ ഇടിച്ചു തെറിപ്പിക്കുകയും അമ്മയെ ഭിത്തിയോട് ചേർത്ത് ഇടിച്ചു നിർത്തുകയുമായിരുന്നു. മറ്റാർക്കും പരിക്കുപറ്റിയിട്ടില്ല.

അപകടം നടന്ന ഉടനെ വാഹനമോടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ബ്ലോക്സ്വിച്ചിൽ നിന്നും ഒരു 34 കാരനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധയോടെ കാറോടിച്ചതാണ് അപകടകാരണം എന്നാണ് കരുതുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അപകടത്തെ തുടർന്ന് അന്വേഷണാവശ്യങ്ങൾക്കായി ഹൈസ്ട്രീറ്റിന്റെ ഒരു ഭാഗം അടച്ചിട്ടു. ഇന്നലെ മുഴുവൻ അത് അടഞ്ഞു തന്നെ കിടക്കുകയായിരുന്നു.

ദൃക്സാക്ഷികളിൽ നിന്നും മൊഴിയെടുത്ത പൊലീസ് പക്ഷെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പേവ്മെന്റിലേക്ക് ഇടിച്ചുകയറിയ കാർ, പ്രാമിൽ ഇടിക്കുന്നതിനുമുൻപ് ചില കടകൾക്കും നാശനഷ്ടങ്ങൾ വരുത്തിയതായി റിപ്പോർട്ടുകളുണ്ട്. കുട്ടിയെ ഇടിക്കുന്നതിനു മുൻപായി ഹൈസ്ട്രീറ്റിൽ ഒരു ഫോർഡ് കാറിനേയും ഈ ബി എം ഡബ്ല്യൂ ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. ഫോർഡ് കാറിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം ഏതാണ്ട് പൂർണ്ണമായും തകർന്നു . ഇതിലെ ഡ്രൈവറെ രക്ഷിക്കുവാനായി എയർ ആംബുലൻസ് എത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

ഈ അപകടങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയാവുന്നവർ അത് പൊലീസുമായി പങ്ക്വയ്ക്കണമെന്ന് പൊലീസ് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പാവം കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു. തങ്ങൾക്ക് ആകാവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, ഈ സംഭവം കണ്ടവർ കാര്യങ്ങൾ സത്യസന്ധമായി പറയുവാൻ മുന്നോട്ടുവന്നാൽ മാത്രമേ കേസിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാകൂ എന്ന് പൊലീസ് അറിയിക്കുന്നു. ഈ അപകട സമയത്തോ, അതിനു തൊട്ടുമുൻപോ ബി എം ഡബ്ല്യൂ  കാറിന്റെ ചിത്രങ്ങൾ ആരുടെയെങ്കിലും ഡാഷ്‌കാമിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും പൊലീസിനെ ഏല്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.