കോഴിക്കോട്: ബേപ്പൂരിൽ നിന്ന് പോയ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത് സിംഗപ്പൂർ രജിസ്‌ട്രേഷനിലുള്ള ചരക്കു കപ്പൽ. അപ്രതീക്ഷിത അപകടമാണ് കടലിൽ 51 നോട്ടിക്കൽ മൈൽ അകലെ ഉണ്ടായത്. രാവിലെ ഏഴരയോടെ ഉണ്ടായ അപകടത്തിൽ പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയതും ഇടിച്ച കപ്പലിലെ ജീവനക്കാരാണ്. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ അവർ അതിവേഗം രക്ഷിച്ചു. ഈ കപ്പിലിൽ ഉള്ളവരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഇതോടെ നേവി സ്ഥലത്തെത്തി.

ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ട്. 9 പേരെ കാണാതായി. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ റബ്ബ ബോട്ടിലാണ് കപ്പൽ ഇടിച്ചത്. 14 തൊഴിലാളികൾ ഉണ്ടായിരുന്നു. മരണ വിവരം എന്നാൽ ഔദ്യോഗികമായി കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിട്ടില്ല.

അപ്രതീക്ഷിത കൂട്ടിയിടിയാണ് ഉണ്ടായത്. ഇടിയിൽ ബോട്ട് പൂർണ്ണമായും തകർന്നു. ഇത് കടലിലേക്ക് മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. തമിഴ്‌നാട് കുളച്ചൽ, ഒഡിഷ, ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ട തൊഴിലാളികൾ. ബോട്ടിൽ എത്രപേർ ഉണ്ടെന്നതിലും വ്യക്തതയില്ല.

എപിഎൽ ലീ ഹാവ്‌റെ എന്ന വിദേശകപ്പലാണ് ബോട്ടിൽ ഇടിച്ചത് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പൽ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്. ബോട്ടിൽ മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാൻ. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെ രാജ്?ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചിൽ തുടരുകയാണ്.

പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അപ്പോൾ തന്നെ കപ്പലിലുള്ളവർ രക്ഷാപ്രവർത്തനം നടത്തിയതു കൊണ്ടാണ് രണ്ട് പേരെ രക്ഷിക്കാനായത്. കപ്പൽ മുങ്ങി താണാൽ ബാക്കിയുള്ളവരുടെ ജീവൻ അപകടത്തിലാകും.