കോഴിക്കോട്: ഡീഗോ മാറഡോണക്കായി ലോകമറിയുന്ന മ്യുസിയം നിർമ്മിക്കുമെന്ന് പ്രമുഖ വ്യവസായിയും ഇതിഹാസ താരത്തിന്റെ സുഹൃത്തുമായ വ്യവസായി ബോബി ചെമ്മണ്ണുർ. മാധ്യമം ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. ചെമ്മണ്ണൂർ ജൂവലേഴ്‌സിന്റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കാൽപ്പന്തിന്റെ ദൈവം എത്തിയത് കേരളക്കര ആഘോഷമാക്കിയിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ ഇങ്ങനെ

'മാറഡോണയുടെ മരണത്തിൽ അതീവ ദുഃഖിതനാണ്, മാറഡോണ എന്നെ സംബന്ധിച്ച് കളിക്കാരൻ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണ്, സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധമായിരുന്നു, ദുബൈയിൽ വെച്ച് കണ്ടപ്പോൾ ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ഞങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു, പുള്ളി സംതൃപ്തനായി തന്നെ കെട്ടിപ്പിടിച്ചു, കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകി. അതുവരെ മദർ തെരേസയുടെ മാത്രം ആരാധകനായിരുന്നു ഞാൻ. ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ആരാധകൻ എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തത്.

ന്യായമാവുന്നത് എന്താണോ അക്കാര്യം ചെയ്യുന്ന വ്യക്തിത്വമാണ് മാറഡോണയുടേത്. എത്ര വലിയ ആളായാലും നോ പറയേണ്ടിടത്ത് നോ പറയും. അതിന് യാതൊരു ഭയവുമില്ല. പൈസകൊണ്ടോ അധികാരം കൊണ്ടോ ഭീഷണികൊണ്ടോ അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവില്ല. സമ്പത്തിനോടൊന്നും വലിയ താൽപര്യമില്ല, ഉദ്ഘാടനത്തിനും മറ്റുമായി അദ്ദേഹത്തിന് പൈസ കൊണ്ടുകൊടുക്കും, നെറ്റ്ബാങ്കിങ്, ചെക്ക് ഈ വക കാര്യങ്ങളൊന്നും അദ്ദേഹത്തിനില്ല. പഴയ രീതിയിൽ ജീവിക്കുന്നയാളാണ്. ക്യാഷായിട്ട് തന്നാൽ മതിയെന്നാണ് അദ്ദേഹം പറയുക. ക്യാഷ് കൊടുത്താൽ എണ്ണി നോക്കി അലമാരിയിൽ കൊണ്ടുപോയി പൂട്ടും, പൂട്ടിക്കഴിഞ്ഞാൽ ആ താക്കോൽ അതിന്മേൽ തന്നെയുണ്ടാകും. ഈ കാശിന്റെ പകുതിയും അവിടെ വരുന്നവർ അടിച്ചുമാറ്റിയിട്ടുണ്ട്.

ചോദിക്കുന്നവർക്കൊക്കെ എന്തും കൊടുക്കും, ഒരിക്കൽ അദ്ദേഹത്തിന്റെ ജന്മദിനത്തിന് ബി.എം.ഡബ്ല്യു കാർ സമ്മാനമായി കൊടുത്തു, ഏതാനും മാസങ്ങൾക്ക് ശേഷം വീട്ടിൽ ചെന്നപ്പോൾ ആ കാർ അവിടെയില്ല, കാര്യം തിരക്കിയപ്പോൾ കാറില്ലാത്ത പാവത്തിന് കൊടുത്തെന്നായിരുന്നു മറുപടി. പലപ്പോഴും ആഭരണങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്, അതും ഇതുപോലെ പലർക്കും ഊരിക്കൊടുക്കും. പണത്തോട് ഒട്ടും അത്യാഗ്രഹമില്ലാത്തയാളായിരുന്നു.

മെസിയെ സ്വന്തം അനിയനെപ്പോലെ കണ്ട് ആത്മാർത്ഥമായി കോച്ചിങ് കൊടുത്തിട്ടുണ്ട്, മാറഡോണയേയും മെസിയേയും ഒരുമിച്ചു ഒരു പ്രത്യേക പ്രൊജക്ടുണ്ടാക്കാൻ അർജന്റീനയിൽ പോയിരുന്നു. മെസി ഈ പ്രൊജക്ടിന് താൽപര്യമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു. മെസിയുമായി മാറഡോണ അകന്ന കാലമായിരുന്നു അന്ന്. അത് എനിക്ക് അറിയില്ലായിരുന്നു. രണ്ട് പേരേയും എനിക്ക് വേണമായിരുന്നു, ഒടുവിൽ മറഡോണയിൽ ഉറച്ച് നിന്നു, മെസിയുടെ ആ പ്രൊജക്ട് ഉപേക്ഷിച്ചു.

രണ്ട് കാര്യങ്ങളാണ് അദ്ദേഹത്തിന് ഇഷ്ടം, അതിലൊന്ന് ഫുട്ബാൾ മറ്റൊന്ന് പേരക്കുട്ടി ബെഞ്ചമിൻ. ബെഞ്ച എന്ന് വിളിക്കുന്ന പേരക്കുട്ടിയിലാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറയാറുണ്ട്. വളരെ ആത്മാർത്ഥമായ സ്നേഹമായിരുന്നു ബെഞ്ചയുമായി. പേഴ്‌സിലുള്ള ബെഞ്ചയുടെ ഫോട്ടോയിൽ ഇടയ്ക്കിടെ മുത്തും. ഫോണിൽ സംസാരിക്കും. അദ്ദേഹത്തിന്റെ ഓർമക്കായി ലോകം അറിയപ്പെടുന്ന രീതിയിൽ ലോകം അവിടെ വരുന്ന രീതിയിൽ മ്യൂസിയമോ മറ്റോ നിർമ്മിക്കാനാണ് ആഗ്രഹം -ബോബി ചെമ്മണ്ണൂർ പറഞ്ഞു