ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ ഗംഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. ത്രിവേണി സംഗമത്തിനടുത്തുപോലും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങൾ മണലിൽ കുഴിച്ചിടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞയാഴ്ച യു.പിയിലെ ഗസ്സിപൂരിലും ബിഹാറിലെ ബക്സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയർത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മണലിൽ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടുചെയ്തു.

ശക്തമായ കാറ്റിൽ മണൽ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുവലിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ഇടപെടണമെന്നും മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രവേശവാസികൾ പറയുന്നു. പ്രദേശത്ത് രോഗങ്ങൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ കൂടുതൽ ജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വിഷയങ്ങളിൽ ഉടൻ ഇടപെടണമെന്നും സഞ്ജയ് ശ്രീവാസ്തവ എന്ന നാട്ടുകാരൻ വാർത്താ ഏജൻസിയോട് പറഞ്ഞു. മൃതദേഹങ്ങൾ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികൾ ഇനിയും മോശമാക്കുമെന്നും രോഗബാധ വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ നിസ്സഹായരാണ്. പലർക്കും ബന്ധുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടുകതന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാൻ ജില്ലാ അധികൃതർ തയ്യാറായില്ലെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെനന്ന് പ്രദേശവാസികൾ പറയുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഭക്തർ പലരും ഗംഗയിൽ സ്നാനം ചെയ്യുന്നത് നിർത്തിയെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

400 മുതൽ 500 വരെ മൃതദേഹങ്ങൾ ഇത്തരത്തിൽ ഗംഗാതീരത്തെ മണലിൽ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരവധിപേർ സ്നാനം ചെയ്യാൻ വന്നിരുന്ന സ്ഥലമാണിത്. എന്നാൽ ഇപ്പോൾ ഇവിടേക്ക് വരാൻ ജനങ്ങൾ മടിക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

യുപിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഗസ്സിപൂരിലും ബിഹാറിലെ ബക്സറിലും കഴിഞ്ഞ ആഴ്ചയാണ് നദിയിൽ ഒഴുകുന്ന നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹങ്ങൾ പലതും അഴുകിയ നിലയിൽ ആയിരുന്നു. എന്നാൽ പ്രയാഗ്രാജിൽ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് പിന്നാലെയാണ് മൃതദേഹങ്ങൾ ഇത്രയധികം കണ്ടു തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഗംഗാ തീരത്ത് ഇത്തരത്തിലുള്ള കാഴ്ചകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് നാട്ടുകാരനായ സഞ്ജയ് ശ്രീവാസ്തവ പറയുന്നു. ആയിരക്കണത്തിന് മൃതദേഹങ്ങളാണ് ഉള്ളതെന്നാണ് അദ്ദേഹം പറയുന്നത്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്ന സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് പ്രദേശത്തെ ശുചിത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ ഇതുവരെ 16,957 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.