അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ ശെഖാവോ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐ.എസ്.ഡബ്ല്യു.എ.പി) ആണ് അബൂബക്കർ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടത്. റെക്കോഡ് ചെയ്ത ഓഡിയോ സന്ദേശത്തിലൂടെയാണ് ഐ.എസ്.ഡബ്ല്യു.എ.പി ഇക്കാര്യം പുറത്തുവിട്ടത്.

ബൊക്കോ ഹറാമും ഐ.എസ്.ഡബ്ല്യു.എ.പിയും പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളാണ്. മെയ്‌ 18നു നടന്ന ഏറ്റുമുട്ടലിൽ അബൂബക്കർ ശെഖാവോയെ വധിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നു.

അതേസമയം, സ്‌ഫോടക വസ്തു പൊട്ടിച്ച് അബൂബക്കർ ശെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയൻ രഹസ്യന്വേഷണ വിഭാഗവും ബോക്കോ ഹറാമിനെ സംബന്ധിച്ച് പഠിക്കുന്നവരും അബൂബക്കൾ ശെഖാവോയുടെ മരണം സ്ഥിരീകരിക്കുന്നുണ്ട്.

നൈജീരിയയിൽ 2014ൽ 270 ൽ അധികം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം ലോകതലത്തിൽ കുപ്രസിദ്ധി നേടിയത്. ഇതിനെതിരെ 'ഞങ്ങളുടെ പെൺ കുട്ടികളെ തിരിച്ചുതരൂ' എന്ന പേരിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി മിഷേൽ ഒബാമയെ പോലുള്ളവർ രംഗത്തെത്തിയിരുന്നു. ക്രൈസ്തവർക്കെതിരെ അടക്കം നിരന്തരം ആക്രമണം നടത്തുന്ന സംഘടനയാണ് ബൊക്കോ ഹറാം.