കൊൽക്കത്ത: മകനെ കൊല്ലാനെടുത്ത ബോംബ് പൊട്ടി അച്ഛൻ മരിച്ചു. 65കാരനായ ഷെയിഖ് മത്ലാഭ് എന്നയാളാണ് മരിച്ചത്. മകൻ ഷെയിഖ് നാസിർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കൊൽക്കത്തയിലെ കശിപൂർ റോഡിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന ഷെയിഖ് മത്ലാഭ് മകനുമായി വഴക്കിടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന ദിവസവും അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടയിലാണ് മത്ലാഭ് മകന് നേരെ ബോംബുമായി എത്തിയത്. നാസിർ അച്ഛനെ തടയാൻ ശ്രമിച്ചപ്പോൾ ബോംബ് തറയിൽ വീണ് പൊട്ടി.

ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. ഇവർ അച്ഛനെയും മകനെയും ഉടൻ ആശുപത്രിയിലെത്തിച്ചു. നാസിറിന്റെ കൈകൾക്ക് പൂർണ്ണമായും പൊള്ളലേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. മത്ലാഭിന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.