മുംബൈ: ബോളിവുഡ് താരം കങ്കണ റനൗട്ടും ശിവസേനയും തമ്മിലുള്ള പോര് രൂക്ഷമായി തുടരവേ നടിയുടെ ബംഗ്ലാവിലെ 'അനധികൃത നിർമ്മാണം' പൊളിക്കുന്നത് ബോംബ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പൊളിക്കൽ നിർത്തിവയ്ക്കാൻ കോർപറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിഷയം വീണ്ടും പരിഗണിക്കും. അതേസമയം, കോർപറേഷൻ തന്റെ ബംഗ്ലാവ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ച് കൊണ്ട് മുംബൈ ഇപ്പോൾ പാക് അധിനിവേശ കശ്മീരണെന്ന പരാമർശം ആവർത്തിച്ചു. മറ്റൊരു ട്വീറ്റിൽ പാക്കിസ്ഥാൻ എന്നും പരാമർശമുണ്ട്.

ഉടമസ്ഥൻ സ്ഥലത്തില്ലാത്തപ്പോൾ എന്തിനാണ് വസ്തുവിൽ പ്രവേശിച്ചത് എന്നാണ് കോടതി ബിഎംസിയോട് ആരാഞ്ഞത്. ജസ്റ്റിസ് എസ്.ജെ.കഥാവാലയാണ് കങ്കണയുടെ ഹർജി പരിഗണിച്ചത്. കോർപറേഷനോട് സത്യവാങ്മൂലം ഫയൽ ചെയ്യാനും കോടതി ആവശ്യപ്പെട്ടു.

ബാന്ദ്രയിലെ ബംഗ്ലാവിൽ, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങൾ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കണമെങ്കിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് ഇന്നലെ നടിയുടെ ബംഗ്ലാവിൽ നോട്ടിസ് പതിപ്പിച്ചിരുന്നു.അതേസമയം, കോർപറേഷന്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

എന്റെ മുംബൈ ഇപ്പോൾ പാക്ക് അധിനിവേശ കശ്മീർ ആയി മാറിയെന്നും കങ്കണ ട്വീറ്റ് ചെയ്തു. ശിവസേനയുമായുള്ള പോരിനെത്തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ എന്നെ ലക്ഷ്യമിടുന്നത്. 'എനിക്ക് ഒരിക്കലും തെറ്റിയിട്ടില്ല. എന്റെ ശത്രുക്കൾ അത് എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കും. എന്റെ മുംബൈ ഇപ്പോൾ പാക്ക് അധിനിവേശ കശ്മീർ ആയി മാറി. ജനാധിപത്യത്തിന്റെ മരണമാണ്' അവർ ട്വീറ്റ് ചെയ്തു.

സുശാന്ത് കേസുമായി ബന്ധപ്പെട്ട് കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്‌പോരിനു പിന്നാലെയാണ് ശിവസേന ഭരിക്കുന്ന ബിഎംസിയുടെ നടപടി. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളിൽനിന്നാണ് വിവാദത്തിന്റെ തുടക്കം. ഹിമാചൽ പ്രദേശിലെ വീട്ടിൽനിന്ന് ഇറങ്ങിയ കങ്കണ് ഉച്ചതിരിഞ്ഞു മുംബൈയിൽ എത്തിച്ചേർന്നു, മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതൽ പൊലീസിനെ വിന്യാസിച്ചു.ശിവസേന പ്രവർത്തകർ കങ്കണയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.