മുംബൈ: ലഹരി മരുന്ന് കേസിൽ താരപുത്രന് ആശ്വാസം.കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ലഹരിവിരുന്നു ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാൻ എൻസിബിക്ക് കഴിഞ്ഞില്ല.ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുന്മുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്രചെയ്തു എന്നതിനാൽ ഗൂഢാലോചനാക്കുറ്റം ചുമത്താൻ കഴിയില്ലെന്നും ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിൽ പറയുന്നു. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.

മൂന്നാഴ്ചയോളം നീണ്ട ജയിൽവാസത്തിനുശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യന് വേണ്ടി ആൾജാമ്യംനിന്നത്. ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ അടക്കമുള്ളവരെ എൻ.സി.ബി. അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 2ന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിലാണ് ആര്യനുൾപ്പെടെ ഉള്ളവർ അറസ്റ്റിലായത്.